വ്യാജ ബോംബ് ഭീഷണിയെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ എയർ അറേബ്യ വിമാനം അഞ്ചു മണിക്കൂറിൽ അധികം വൈകി. കരിപ്പൂര് നിന്നും ഇന്നു രാവിലെ ഷാർജയിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിനാണ് വ്യാജ ബോംബ് ഭീഷണി ഉണ്ടായത്. ഡോഗ് സ്ക്വാഡ് ഉൾപ്പെടെയുള്ള സംഘമെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
വിമാനത്തിനുള്ളിൽ നിന്ന് ഒരു കുറിപ്പ് ജീവനക്കാർക്ക് ലഭിച്ചതോടെയാണ് സംഭവങ്ങൾക്ക് തുടക്കമായത്. ഈ വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ട് എന്നായിരുന്നു കുറിപ്പിൽ എഴുതിയിരുന്നത്. ആ സമയത്താകട്ടെ ഷാർജയിലേക്കു പോകാനുള്ള യാത്രക്കാർ വിമാനത്തിലേക്ക് കയറുകയായിരുന്നു. ഉടൻ തന്നെ ജീവനക്കാർ കൺട്രോൾ റൂമിൽ വിവരമറിയിച്ചു. തുടർന്ന് യാത്രക്കാരെയും ലഗേജുകളുമെല്ലാം വിമാനത്തിൽ നിന്ന് ഒഴിപ്പിക്കുകയായിരുന്നു.
വിമാനത്താവളത്തിലെ സെക്യൂരിറ്റി ജീവനക്കാർ, പൊലിസ്, ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവരെത്തി അരിച്ചു പെറുക്കിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. പരിശോധനകൾ പൂർത്തിയാക്കി അഞ്ചു മണിക്കൂർ വൈകി വിമാനം ഷാർജയിലേക്ക് പുറപ്പെട്ടു.