ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് കോടതി ജാമ്യം അനുവദിച്ചു. കെജരിവാൾ അറസ്റ്റിലായിട്ട് നാളെ മൂന്നു മാസം തികയും. ജാമ്യം നൽകുന്നത് 48 മണിക്കൂർ സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അപേക്ഷ നൽകിയെങ്കിലും റോസ് അവന്യൂ കോടതി അതു തള്ളുകയായിരുന്നു.
ഒരു ലക്ഷം രൂപയാണ് ജാമ്യത്തുക. വിചാരണക്കോടതി, കേസിൽ ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നിലപാട് കെജരിവാളിൻ്റെ വാദങ്ങൾക്ക് അടിത്തറയിടുന്നതാണന്ന് പൊതുവേ വിലയിരുത്തപ്പെടുന്നു. കേസിൽ നിയമപരമായ വഴികൾ കൂടി തേടാൻ സമയം നൽകണമെന്ന ഇ ഡി നിലപാടും കോടതി മുഖവിലക്കെടുത്തില്ല.
ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പും കോടതി കെജ്‌രിവാളിന് ജാമ്യം അനുവദിച്ചിരുന്നു. ജയിലിൽ നിന്ന് പുറത്തിറങ്ങി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏർപ്പെട്ട് ബി ജെ പി യെ അതിനിശിതമായി കെജരിവാൾ വിമർശിച്ചിരുന്നു.