ഒരു കോടിയോളം രൂപ വിലവരുന്ന മയക്കമരുന്നു വസ്തുക്കളുമായി ആലുവ റയിൽവേ സ്‌റ്റേഷനിൽ യുവതി പിടിയിലായി. ബംഗളരു സ്വദേശി എന്നവകാശപ്പെടുന്ന സർമീൻ അക്തർ എന്ന 26 കാരിയാണ് അറസ്റ്റിലായത്. ജില്ലാ പൊലിസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് യുവതി പിടിയിലാകുന്നത്. ഡെൽഹിയിൽ നിന്നാണ് എം ഡി എം എ കടത്തിക്കൊണ്ടു വന്നതെന്ന് യുവതി സമ്മതിച്ചിട്ടുണ്ട്. വാട്ടർ ഹീറ്ററിനുള്ളിലാണ് യുവതി മയക്കു മരുന്ന് ഒളിപ്പിച്ചു വച്ചിരുന്നത്.
ഡെൽഹിയിൽ നിന്ന് മയക്കുമരുന്ന് ഇവിടെ കൊണ്ടു വന്ന് കൈമാറിയ ശേഷം പിറ്റേന്ന് ട്രെയിനിൽ നാട്ടിലേക്ക് മടങ്ങും. ഇതാണ് യുവതിയുടെ രീതി. ഏറെ കാലമായി യുവതി ഇത്തരത്തിൽ കച്ചവടം നടത്തുന്നതായി പൊലിസ് സംശയിക്കുന്നു. നാർക്കോട്ടിക്ക് സെൽ ഡി വൈ എസ് പി അനിൽ നേതൃത്വം നൽകുന്ന സംഘമാണ് യുവതിയെ അറസ്റ്റു ചെയ്തത്.