ഓർമയിലെ ഇന്ന് : ജൂൺ 18 : സംവിധായകൻ സച്ചി

At Malayalam
2 Min Read

മികച്ച എഴുത്തു കൊണ്ടും വ്യത്യസ്തയുള്ള സംവിധാന ശൈലികൊണ്ടും മലയാള സിനിമയെ അദ്ഭുതപ്പെടുത്തിയ പുതുതലമുറയിലെ സംവിധായകനും തിരക്കഥാകൃത്തുമായിരുന്നു സച്ചിദാനന്ദൻ എന്ന സച്ചി. പ്രമേയത്തിലും അവതരണത്തിലും പുലർത്തിയ വ്യത്യസ്തതയാണ് സച്ചി ചിത്രങ്ങളുടെ പ്രത്യേകത. പ്രണയവും പകയും നർമവും പ്രതികാരവുമൊക്കെ വ്യത്യസ്ത ഭാവങ്ങളിൽ ആ സിനിമകളിൽ പ്രത്യക്ഷപ്പെട്ടു.

1972 ഡിസംബർ 25 ന്
തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരാണ് സച്ചി ജനിച്ചത്. കൊമേഴ്സിൽ ബിരുദവും എറണാകുളം ലോ കോളേജിൽ നിന്ന് നിയമ ബിരുദവും കരസ്ഥമാക്കിയ സച്ചി കേരള ഹൈക്കോടതിയിൽ എട്ടു വർഷത്തോളം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്നു. കോളജ് പഠനകാലത്ത് ഫിലിം സൊസൈറ്റിയിലും നാടക പ്രവർത്തനങ്ങളിലും സജീവമായിരുന്നു. മുപ്പതോളം അമേച്വർ നാടകങ്ങൾ സംവിധാനം ചെയ്ത സച്ചി, നൂറോളം വേദികളിൽ നടനായിട്ടുമുണ്ട്.

പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂറ്റിൽ നിന്നു സിനിമ പഠിക്കാനായിരുന്നു ആഗ്രഹമെങ്കിലും കുടുംബത്തിന്റെ അനുവാദമില്ലാത്തതിനാൽ നടന്നില്ല. സി എയ്ക്കു പഠിക്കുന്നതിനിടെയാണ് നിയമവും പഠിച്ചത്. പിന്നെ ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്തു. അക്കാലത്താണ് മറ്റൊരു തിരക്കഥാകൃത്തായ സേതുവുമായി അടുപ്പമുണ്ടാകുന്നതും ഒരുമിച്ച് സിനിമ ചെയ്യാൻ പദ്ധതിയിടുന്നതും.

2007 ൽ പൃഥ്വിരാജ് ചിത്രമായ ചോക്കലേറ്റിന് സുഹൃത്ത് സേതുവുമായി ചേർന്ന് തിരക്കഥയെഴുതിയാണ് സിനിമയിലേക്കെത്തിയത്. ഷാഫി സംവിധാനം ചെയ്ത ഈ ചിത്രം സൂപ്പർഹിറ്റായിരുന്നു. തുടർന്നു വന്ന റോബിൻ ഹുഡ്, മേക്കപ്പ് മാൻ, സീനിയേഴ്സ് എന്നീ ചിത്രങ്ങളും വിജയമായിരുന്നു. ഡബിൾസ് എന്ന ചിത്രത്തിനു ശേഷം 2012 ൽ സേതുവുമായി പിരിഞ്ഞു. പിന്നീട് റൺ ബേബി റൺ, ചേട്ടായീസ്, ഷെർലക് ടോംസ്, രാമലീല, ഡ്രൈവിങ് ലൈസൻസ് എന്നീ ചിത്രങ്ങളിൽ സ്വതന്ത്ര തിരക്കഥാകൃത്തായി.

- Advertisement -

റൺ ബേബി റൺ എന്ന മോഹൻലാൽ ചിത്രത്തിനാണ് സച്ചി ആദ്യം സ്വതന്ത്രമായി തിരക്കഥയൊരുക്കിയത്. 2012 ൽ ചേട്ടായീസ് എന്ന സിനിമയുടെ നിർമാണത്തിൽ പങ്കാളിയുമായി. 2015 ൽ പുറത്തുവന്ന അനാർക്കലിയിലൂടെയാ‌ണ് സംവിധായകനായത്. പൃഥ്വിരാജ് നായകനായി ബിജു മേനോനും അഭിനയിച്ച ഈ
പ്രണയചിത്രം വൻ ഹിറ്റായിരുന്നു. 2017 ൽ അരുൺ ഗോപിക്കു വേണ്ടി എഴുതിയ ദിലീപ് ചിത്രം രാമലീലയും വിജയമായി. ദിലീപിന്റെ ജയിൽവാസത്തിനു ശേഷം റിലീസ് ചെയ്ത ആദ്യ ചിത്രമെന്ന നിലയിൽ വാർത്തകളിൽ നിറഞ്ഞ രാമലീല പ്രേക്ഷകപ്രശംസയും നേടി.

2019 ൽ ജീൻ പോൾ ലാൽ സംവിധാനം ചെയ്ത ഡ്രൈവിങ് ലൈസൻസിനു തിരക്കഥയൊരുക്കി. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം വൻ വിജയമായിരുന്നു. തുടർന്ന് സച്ചിയുടെ രണ്ടാം സംവിധാന സംരംഭം അയ്യപ്പനും കോശിയും പ്രേക്ഷകരുടെയും നിരൂപകരുടെയും കയ്യടി നേടി. ബിജുമേനോനും പൃഥ്വിരാജും ടൈറ്റിൽ റോളുകളിലെത്തിയ ചിത്രം മറ്റു ഭാഷകളിൽ റീമേക്കിന് ഒരുങ്ങുന്നതും വലിയ വാർത്തയായിരുന്നു. തമിഴിലും തെലുങ്കിലും പ്രധാന വേഷങ്ങൾ ആരു ചെയ്യുമെന്ന ചർച്ചകൾ സമൂഹ മാധ്യമങ്ങളിലടക്കം സജീവമായിരുന്നു.

തൃശൂർ വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് സച്ചിയുടെ നില ഗുരുതരമാവുകയായിരുന്നു. തുടർന്ന് തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന സച്ചി 2020 ജൂൺ 18 ന് അകാലത്തിൽ മരണത്തിന് കീഴടങ്ങി

Share This Article
Leave a comment