രണ്ടു ദിവസങ്ങളിലായി നടന്നു വന്ന സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൻ്റെ തുടർച്ചയായുള്ള സംസ്ഥാന സമിതി യോഗം ഇന്നു തുടങ്ങും. തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവി ഉൾപ്പെടെയുള്ള വിഷയങ്ങൾ യോഗം ചർച്ച ചെയ്യും. നേതാക്കൻമാരുടെ പെരുമാറ്റം, ഭരണ വിരുദ്ധവികാരം, മുതിർന്ന പാർട്ടി നേതാക്കളിൽ ചിലർ ഉന്നയിച്ചതുപോലെ പാർട്ടിയുടെ നയപരിപാടികളിൽ പുന: പരിശോധന ആവശ്യമുണ്ടോ എന്നതടക്കമുള്ള വിഷയങ്ങളും ചർച്ചയിൽ ഉൾപ്പെടും.
മൂന്നു ദിവസമാണ് സംസ്ഥാന സമിതി യോഗം ചേരുന്നത്. സർക്കാരിൻ്റെയും പാർട്ടിയുടേയും പ്രവർത്തനങ്ങൾ വിശദമായി സമിതി യോഗത്തിൽ ചർച്ചയുണ്ടാകും എന്നാണറിയുന്നത്. തെറ്റുതിരുത്തൽ നടപടിക്കുള്ള മാർഗരേഖയുടെ കരടും യോഗത്തിൽ തയ്യാറാക്കുന്നുണ്ട്. ജനക്ഷേമ പരിപാടികളിൽ പാളിച്ചകൾ സംഭവിച്ചതായി സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തിയിരുന്നു.
ക്ഷേമ പെൻഷൻ മുടങ്ങിയതും പ്രതിപക്ഷം അത് ആയുധമാക്കിയതും സർക്കാർ ജീവനക്കാരുടെ അർഹമായ ആനുകൂല്യങ്ങൾ നൽകാതിരിക്കുന്നത് ഒക്കെ തിരിച്ചടിയായിട്ടുണ്ട്. കൂടാതെ വിവിധ സമുദായങ്ങൾ പാർട്ടിയിൽ നിന്ന് അകന്നിട്ടുണ്ട്. പ്രത്യേകിച്ച് പാർട്ടിയുടെ വോട്ടു ബാങ്കായിരുന്ന ഈഴവ സമുദായം പാർട്ടിയിൽ നിന്ന് അകന്നിട്ടുണ്ട്. പാർട്ടിയിലെ ചില നേതാക്കൻമാരുടെ ധാർഷ്ട്യവും സമുദായത്തിനെതിരെ എടുത്തിട്ടുള്ള നിലപാടുകളുമൊക്കെ ഇതിനു കാരണമായതായും യോഗം വിലയിരുത്തി. പാർട്ടിയുടെ കേഡർ വോട്ടുകൾ വരെ ചോർന്നിട്ടുണ്ട്. മുസ്ലിം, ക്രിസ്ത്യൻ വോട്ടുകളും ലഭിക്കാതെ പോയി.
സാമ്പത്തിക പ്രതിസന്ധി വലിയ തോതിൽ ഉണ്ടാക്കുന്ന വൻകിട പദ്ധതികൾ എടുക്കാതെ പ്രത്യക്ഷത്തിൽ തന്നെ ജനോപകാര പ്രദമായ പദ്ധതികളുമായി വേണം സർക്കാർ ശേഷിക്കുന്ന സമയം മുന്നോട്ടു പോകാനെന്നും പാർട്ടി സെക്രട്ടേറിയറ്റ് യോഗം നിർദ്ദേശിച്ചു