ഒരു മരണം നടന്നാൽ അവിടെ സന്ദർശിക്കുക എന്നുള്ളത് മലയാളികളുടെ കാലങ്ങളായുള്ള നാട്ടു നടപ്പും മര്യാദയുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് കേരളത്തിൻ്റെ സംസ്ക്കാരവുമാണ്. അവിടെ സ്നേഹമുള്ളവരുടെ സാന്നിധ്യമറിയിക്കുക വേണ്ടപ്പെട്ടവരെ ആശ്വസിപ്പിക്കുക എന്നത് മലയാളികളുടെ ഒരു പൊതുമര്യാദയാണെന്നും മുഖ്യമന്ത്രി. ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോർജ് കുവൈത്തിൽ അടിയന്തരമായി എത്തണം എന്ന സംസ്ഥാന മന്ത്രി സഭയുടെ തീരുമാനത്തിന് എതിരു നിന്ന കേന്ദ്ര സർക്കാർ നീക്കത്തെ വിമർശിച്ചു കൊണ്ടാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. ഇത്തരം സന്ദർഭങ്ങളിലെ ഈ നിലപാട് ഔചിത്യമുള്ളതാണോ എന്ന് ബന്ധപ്പെട്ടവർ പരിശോധിക്കണമെന്നും മുഖ്യമന്ത്രി.
ഒരു മരണം നടന്ന സ്ഥലത്ത് പോയിട്ട് നിങ്ങൾ എന്തു ചെയ്യാനാണ് എന്നു ചോദിക്കുന്നവരോട് ഇത്തരം കാര്യങ്ങൾ നാട്ടിൽ നടപ്പുള്ളതല്ലേ എന്ന് മാത്രമേ ഞങ്ങൾക്ക് ചോദിക്കാനുള്ളു. നമ്മുടെ സാന്നിധ്യത്തിലൂടെ കുറച്ചു കാര്യങ്ങൾ ചെയ്യാൻ കഴിയുമല്ലോ. നിരവധി പേർ ചികിത്സയിലുണ്ട്. അവരുടെ അടുത്ത് ചെന്ന് ആശ്വസിപ്പിക്കണ്ടേ, അത് നമ്മുടെ കടമയല്ലേ – മുഖ്യമന്ത്രി ചോദിച്ചു.
മന്ത്രി വീണാ ജോർജിന് കുവൈത്തിൽ പോകാനുള്ള അനുമതി നിഷേധിച്ചത് ശരിയായില്ല എന്ന് മുഖ്യമന്ത്രി ഇന്നു കൊച്ചിയിൽ പറഞ്ഞിരുന്നു. ഈ മോശം സമയത്ത് ഇത് വിവാദമാക്കാനില്ല എന്നും മുഖ്യമന്ത്രി കുട്ടിചേർത്തു.