വിജിലൻസ് റെയ്ഡ് നടത്താനെത്തിയതു കണ്ട് സർക്കാർ ഡോക്ടർമാർ ഇറങ്ങിയോടിയത് ചികിത്സിക്കാനെത്തിയ രോഗികളേയും പരിഭ്രാന്തരാക്കി. സർക്കാർ സർവീസിലുള്ള ഡോക്ടർമാർ മാനദണ്ഡങ്ങൾ ലംഘിച്ച് സ്വകാര്യ പ്രാക്ടീസ് നടത്തുന്നുണ്ടോ എന്നറിയാനാണ് പത്തനംതിട്ടിയിൽ ഇന്നലെ വിജിലൻസ് റെയ്ഡ് നടത്തിയത്.
സർക്കാർ സർവീസിലുള്ള ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് സംബന്ധിച്ച് വ്യക്തമായ മാർഗനിർദേശങ്ങൾ സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. പലരും ഈ ചട്ടങ്ങൾക്ക് പുല്ലുവില പോലും കൽപ്പിക്കാറില്ലന്ന പരാതി ലഭിച്ചതിനെ തുടർന്നാണ് വിജിലൻസ് പരിശോധനക്കെത്തിയത്. പ്രധാനമായും, ആശുപത്രികളിലിരുന്ന് ജോലി ചെയ്യേണ്ടുന്ന സമയത്ത് സ്വകാര്യ പ്രാക്ടീസ് നടത്താൻ പാടില്ല എന്ന ചട്ടത്തിനു വിരുദ്ധമായാണ് പലരും പെരുമാറുന്നത്. മാത്രമല്ല സർക്കാർ ആശുപത്രികളിൽ ശസ്ത്രക്രിയ അടക്കം ആവശ്യമുള്ള രോഗികൾ എത്തുകയാണെങ്കിൽ അവരുടെ ബന്ധുക്കളിൽ നിന്നും പണം കൈപ്പറ്റാറുണ്ടന്നും അതു നൽകാൻ കഴിയാത്ത സാധുക്കളായ രോഗികൾ വലിയ പ്രയാസത്തിലാണന്നും വ്യാപകമായ പരാതിയും ഉയർന്നിരുന്നു.
റെയ്ഡിനാണ് വിജിലൻസ് ഉദ്യോഗസ്ഥർ എത്തിയത് എന്നു മനസിലാക്കിയ, ഡ്യൂട്ടി സമയത്തും സ്വകാര്യ പ്രാക്ടീസ് നടത്തിയ ഡോക്ടർമാരാണ് കഴിഞ്ഞ ദിവസം ഇറങ്ങി ഓടിയത്. വനിതാ ഡോക്ടർമാരടക്കം ഓടിയതായാണ് വിവരം. ചിലർക്കെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തതായും അറിയുന്നു.