മോദിക്ക് വീണ്ടും പ്രധാനമന്ത്രിയാകണമെങ്കിൽ ഇവരുടെ നിലപാടുകൾ നിർണായകം

At Malayalam
2 Min Read

ലോക്സഭാ തിരഞ്ഞെടുപ്പിൽ എക്സിറ്റ് പോൾ പ്രവചനങ്ങളെ കാറ്റിൽ പറത്തി കനത്ത തിരിച്ചടിയാണ് ബിജെപിക്ക് നേരിടേണ്ടി വന്നത് . 2019 ലെ തിരഞ്ഞെടുപ്പിൽ നേടിയ 303 സീറ്റിന്റെ റെക്കോർഡിന് ശേഷം അഞ്ച് വർഷം കഴിഞ് നടന്ന തെരഞ്ഞെടുപ്പിൽ കാത്തിരുന്നത് അപ്രതീക്ഷിത തിരിച്ചടി. ഇത്തവണ 400 കടക്കുമെന്ന അവകാശവാദത്തോടെ തുടങ്ങിയ ബി ജെ പി തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ മാന്ത്രികസംഖ്യ കടക്കുമോ എന്ന് പോലും ശങ്കിച്ചു. അവസാന ഫല സൂചനകൾ പ്രകാരം 293 സീറ്റുകളാണ് എൻ ഡി എയ്ക്കുള്ളത്. സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷമുണ്ടെന്ന് സാങ്കേതികമായി പറയാം. എന്നാൽ മോദിക്ക് പ്രധാനമന്ത്രിയാകണമെങ്കിൽ മുന്നണിയിലെ ചില പാർട്ടി നേതാക്കളുടെ നിലപാട് നിർണായകമായും. ജെ.ഡി.യു നേതാവ് നിതീഷ് കുമാർ, ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡു എന്നിവർ എന്ത് നിലപാട് എടുക്കുമെന്ന് കാത്തിരുന്നു കാണണം . മുന്നണി മാറാൻ നിലപാടോ നയങ്ങളോ പ്രശ്നമല്ലാത്ത ഇരു നേതാക്കളും ഇന്ത്യ മുന്നണിക്ക് അനുകൂലമായി വോട്ട് ചെയ്താലും അതിശയിക്കേണ്ടതില്ല എന്നാണ് രാഷ്ട്രീയ വിദഗ്ധരുടെ അഭിപ്രായം.

ഇതിനിടെയാണ് ശിവസേന തലവൻ ഉദ്ദവ് താക്കറെയുടെ പ്രഖ്യാപനം വന്നത്. ഇന്ത്യാ മുന്നണിക്ക് കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കാനുള്ള അവകാശമുണ്ടെന്നും ഇതിനായി ചില “പൊളിറ്റിക്കൻ എഞ്ചിനീയറിംഗ്” നടത്തുകയാണെന്നും ഉദവ് നടത്തിയ പ്രസ്താവന ബി.ജെ.പിയെ ലക്ഷ്യം വച്ചിട്ടുള്ളതാണെന്നാണ് വിലയിരുത്തൽ . പ്രതിപക്ഷം രണ്ടും കൽപ്പിച്ചാണെന്ന സൂചന നൽകാൻ കൂടിയാണ് ഇത്തരമൊരു പ്രസ്താവനയെന്നും വിലയിരുത്തലുണ്ട്.

കിംഗ്‌ മേക്കറാകാൻ നിതീഷ്

ലോക്സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്കു മുമ്പാണ് പ്രതിപക്ഷ മുന്നണി വിട്ട് എഡി യു അധ്യക്ഷൻ നിതീഷ് കുമാർ എൻ.ഡി.എ മുന്നണിയിൽ എത്തിയത്. അതോടെ നിതീഷ് കുമാറിന്റെ രാഷ്ട്രീയ ഭാവി അസ്തമിച്ചുവെന്നും ബീഹാറിൽ 5 സീറ്റ് പോലും ലഭിക്കില്ലെന്നുമാണ് ചില രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെട്ടത് . എന്നാൽ പ്രവചനങ്ങളെയെല്ലാം അസ്ഥാനത്താക്കി, ബീഹാറിൽ 16 സീറ്റുകളിൽ മാത്രം മത്സരിച്ച, നിതീഷ് കുമാറിന്റെ പാർട്ടി പന്ത്രണ്ടിടങ്ങളിലും ഒന്നാമതെത്തി എന്നാണ് ഇലക്ഷൻ കമ്മീഷന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. നിരവധിതവണ മുന്നണി മാറിയിട്ടുള്ള നിതീഷ് കുമാർ ഇനിയും മുന്നണി മാറുമെന്ന് വോടെണ്ണലിന് മുമ്പ് തന്നെ തെരഞ്ഞെടുപ്പ് വിദഗ്‌ധൻ പ്രശാന്ത് കിശോർ നടത്തിയ പ്രസ്താവനയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. നാളെ ഡൽഹിയിൽ നടക്കുന്ന എൻ.ഡി.എ യോഗത്തിൽ നിതീഷ് കുമാർ പങ്കെടുക്കുമെന്നാണ് വിവരം. ഈ യോഗത്തിൽ നിതീഷ് കുമാർ മുന്നോട്ടുവയ്ക്കുന്ന ഡിമാൻഡുകൾ നിർണ്ണായകമാകും.

- Advertisement -

ചന്ദ്രബാബു നായിഡു

ആന്ദ്രപ്രദേശിൽ നടന്ന തെരഞ്ഞെടുപ്പിൽ ടി.ഡി.പി തലവൻ നയിച്ച എൻ.ഡി.എ വലിയ മുന്നേറ്റം നടത്തി. നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയ വിജയത്തിനൊപ്പം 16 ലോക് സഭാ സീറ്റിലും നായിഡുവിന്റെ പാർട്ടി വിജയിച്ചു. നിർണായകമായ പിന്തുണ ആവശ്യമുള്ള സമയത്ത് നായിഡു ബി.ജെ.പിക്കൊപ്പം തന്നെ നിൽക്കുമെന്നാണ് സൂചന. വോട്ടെണ്ണിയതിന് പിന്നാലെ നായിഡുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും വിളിച്ചിരുന്നു. പരസ്പരം അഭിനന്ദനം അറിയിക്കാനാണ് ഫോൺ വിളിയെന്ന് വിശദീകരിച്ചെങ്കിലും മുന്നണിക്കുള്ള പിന്തുണ ഉറപ്പിക്കാൻ കൂടിയായിരുന്നുവെന്നാണ് സൂചന. എന്നാൽ 2019 ൽ ബി.ജെ.പിക്കെതിരെ പ്രതിപക്ഷമുന്നണിയുണ്ടാക്കാൻ മുന്നിൽ നിന്ന നേതാവിന് മറിച്ചൊരു ചിന്തയുണ്ടാക്കാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ പറയുന്നു. ബി.ജെ.പിക്ക് മൃഗീയ ഭൂരിപക്ഷമില്ലാത്ത സ്ഥിതിക്ക് രണ്ടു നേതാക്കന്മാരുടെയും നിലപാടുകൾ അതിനിർണ്ണായമാകുമെന്നുറപ്പ്.

Share This Article
Leave a comment