അതിരപ്പിള്ളിയിലെ കാട്ടാന ശല്യം രൂക്ഷമാകുന്നതായി റിപ്പോർട്ട്. ഇന്നലെ ആനക്കയത്ത് നിരവധി വാഹനങ്ങൾക്കു നേരേ ആന പാഞ്ഞടുക്കുകയും ചില വാഹനങ്ങൾ ഭാഗികമായി തകർക്കുകയും ചെയ്തു. മലക്കപ്പാറയിലേക്കു പോവുകയായിരുന്ന കാറുകൾക്കു നേരെയാണ് ആദ്യം ആന പാഞ്ഞടുത്തത്. പിന്നാലെ എത്തിയ ഇരു ചക്രവാഹന യാത്രക്കാരേയും ആന ആക്രമിക്കാൻ ഓടിയടുത്തു. ഇരുചക്ര വാഹനങ്ങൾ റോഡിലിട്ട് സ്ത്രീകളടക്കം ഓടി രക്ഷപ്പെടുകയായിരുന്നു.
തമിഴ്നാട് സ്വദേശികളുടെ കാർ തടഞ്ഞ് റോഡിൽ നിലയുറപ്പിച്ച ആനയെ മാറ്റാൻ ഹോൺ മുഴക്കിയ കാറിനു നേരേ പാഞ്ഞടുത്ത ആന, കാറിൻ്റെ ഗ്ലാസുകൾ തകർത്തു. യാത്രക്കാർ കാർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. കുറച്ചു കഴിഞ്ഞ് ആന പിൻവാങ്ങിയ ശേഷം ഇവർ വന്ന് കാറെടുത്ത് പോവുകയായിരുന്നു.
കുറേ സമയം റോഡിൽ നിന്നു മാറി നിന്ന ആന ആ വഴിക്ക് വന്ന കോതമംഗലം സ്വദേശികൾ സഞ്ചരിച്ച കാറിനു നേരെയും പാഞ്ഞടുത്തു. കാറിലുള്ളവർ ബഹളം ഉണ്ടാക്കിയപ്പോൾ ആന കാട്ടിലേക്ക് കയറിപ്പോയി. ആനയുടെ പരാക്രമത്തെ തുടർന്ന് ഏറെ നേരം ഈ റൂട്ടിൽ ഗതാഗത തടസവുമുണ്ടായി.