ഇംഗ്ലണ്ടിൽ സൂക്ഷിച്ചിരുന്ന ഇന്ത്യയുടെ കരുതൽ ശേഖരത്തിലെ 100 ടണ്ണിലധികം സ്വർണ്ണം പിൻവലിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 1991ൽരാജ്യത്തെ ബാധിച്ച ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ വിദേശ ബാങ്കുകളിൽ നിക്ഷേപിച്ച കരുതൽ ശേഖരത്തിൽ നിന്നാണ് സ്വർണ്ണം പിൻവലിച്ചത്. സാമ്പത്തിക മേഖലയിൽ വലിയ മാറ്റങ്ങൾക്ക് കാരണമായേക്കാവുന്ന നീക്കത്തിന് പിന്നിൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളർച്ചയിൽ റിസർവ് ബാങ്ക് പുലർത്തുന്ന വിശ്വാസമാണ് പ്രതിഫലിക്കുന്നതൊന്ന് വിദഗ്ധാഭിപ്രായം.
രാജ്യത്തിന്റെ കരുതൽ ശേഖരം ഇന്ത്യയിൽ തന്നെ ഇനി സൂക്ഷിക്കുമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക കാര്യവിദഗ്ധ സമിതിയിലെ അംഗവും സാമ്പത്തിക വിദഗ്ധനുമായ സഞ്ജീവ് സന്യാൽ സാമൂഹ്യമാധ്യമമായ എക്സിൽ കുറിച്ചു. ഒരൊറ്റയൊരാളിന്റെയും കണ്ണിൽ പെടാതെയാണ് യു.കെയിലെ വോൾട്ടിൽ നിന്നും സ്വർണ്ണം നാട്ടിലെത്തിച്ചത്. മിക്ക രാജ്യങ്ങളും തങ്ങളുടെ കരുതൽ ശേഖരം ബാങ്ക് ഓഫ് ഇംഗ്ലണ്ടിലോ സമാനമായ ഏതെങ്കിലും സ്ഥാപനത്തിലോ നിക്ഷേപിക്കുന്നതാണ് പതിവ്. ഇതിന് ചെറിയ ഫീസും നൽകും. എന്നാലിനി ഇന്ത്യയുടെ മുഴുവൻ കരുതൽ ശേഖരവും രാജ്യത്ത് തന്നെ സൂക്ഷിക്കും. സാമ്പത്തിക തകർച്ച ഒഴിവാക്കാൻ 1991 ൽ കരുതൽ ശേഖരം വിദേശത്തേക്ക് മാറ്റിയ പ്രതിസന്ധി ഘട്ടത്തിൽ നിന്നും രാജ്യം ഒരുപാട് മുന്നോട്ടു പോയെന്നും അദ്ദേഹം പറയുന്നു.
കരുതൽ ശേഖരം
സിമ്പിളായി പറഞ്ഞാൽ” ഒരു രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരത അടയാളപ്പെടുത്തുന്ന ഘടകമാണ് കരുതൽ ശേഖരം. എല്ലാ രാജ്യങ്ങളും തങ്ങൾ അച്ചടിക്കുന്ന പണത്തിന്റെ തുല്യ മൂല്യത്തിലുള്ള അസറ്റുകൾ സൂക്ഷിക്കണം. വിദേശ കറൻസി , സ്വർണ്ണം, ട്രഷറി ബില്ലുകൾ തുടങ്ങിയ രൂപത്തിലാണ് കേന്ദ്ര ബാങ്ക് ഇത് സൂക്ഷിക്കുന്നത് വിദേശത്ത് സൂക്ഷിച്ചത് മുംബയ് മിന്റ് റോഡിലെ ആർബിഐയുടെ പഴയ ഓഫീസിലും നാഗ്പൂരിലുമുള്ള വാൾട്ടുകളിലാണ് സാധാരണ ഇന്ത്യ സ്വർണ്ണം സൂക്ഷിക്കുന്നത്. മാർച്ച് 31 ലെ കണക്ക് പ്രകാരം ആർ ബി ഐക്ക് 2,74,714.27 കോടി മൂല്യമുള്ള 822.10 മെട്രിക് ടൺ സ്വർണ്ണ ശേഖരമുണ്ട്. 1990 ആഗസ്റ്റിൽ ഇന്ത്യയെ പിടിച്ചു കുലുക്കിയ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറാനാണ് അന്നത്തെ ആർ ബി ഐ ഗവർണർ കരുതൽ ശേഖരത്തിന്റെ 15 ശതമാനം വിദേശത്ത് സൂക്ഷിക്കാൻ നിർദ്ദേശിച്ചത്. അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ ഇത് സഹായിക്കുമെന്ന കണക്കുകൂട്ടലായിരുന്നു ഇതിന് പിന്നിൽ.