മധ്യ കേരളത്തിലും സംസ്ഥാനത്തിൻ്റെ തെക്കൻ ജില്ലകളിലും ഇന്നു പുലർച്ചെ മുതൽ പെയ്ത മഴ ജനജീവിതം താറുമാറാക്കി. എറണാകുളം ജില്ലയുടെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. വാഹന ഗതാഗതം മിക്കയിടങ്ങളിലും തടസപ്പെട്ടു. കൊല്ലം, തിരുവനന്തപുരം ജില്ലകളിലും സ്ഥിതി വ്യത്യസ്ഥമല്ല.
കാക്കനാട് – പാലാരിവട്ടം റോഡ്, സഹോദരൻ അയ്യപ്പൻ റോഡ്, കാക്കനാട് ഇൻഫോപാർക്ക്, ആലുവ – ഇടപ്പള്ളി റോഡ് എന്നിവിടങ്ങൾ വെള്ളക്കെട്ടയാതോടെ എറണാകുളത്ത് ഗതാഗത സ്തംഭനമുണ്ടായി. കച്ചവട സ്ഥാപനങ്ങൾ പ്രവർത്തിക്കാനാകാത്ത വിധത്തിൽ വെള്ളം കയറിയിട്ടുണ്ട്. കളമശേരി, വൈറ്റില, കലൂർ, എം ജി റോഡ് എന്നിവിടങ്ങളും വെള്ളത്തിനടിയിലാണ്. അതിരൂക്ഷമായ ഗതാഗതക്കുരുക്കാണിവിടെ അനുഭവപ്പെടുന്നത്.
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ഒരു ഭാഗത്തെ ചുറ്റുമതിൽ കനത്ത മഴയെ തുടർന്ന് ഇടിഞ്ഞ് നെയ്യാറിൽ വീണു. കൊല്ലം ജില്ലയിലെ നിലമേൽ എം സി റോഡ്, ശക്തികുളങ്ങര, കൊട്ടാരക്കര വാളകം, മങ്ങാട്, ചാത്തന്നൂർ പ്രദേശങ്ങളിലൊക്കെ വെള്ളം കയറി. ചില സ്ഥലങ്ങളിലെ വീടുകൾക്കുള്ളിലും വെള്ളം കയറിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇപ്പോൾ മുന്നറിയിപ്പു നൽകിയിരിക്കുന്നത്.