കുഴിമന്തി കഴിച്ച്, ഭക്ഷ്യ വിഷബാധയേറ്റു ചികിത്സയിലിരുന്ന സ്ത്രീ മരിച്ചു. തൃശൂർ പെരിഞ്ഞനം സ്വദേശി ഉസൈബയാണ് മരിച്ചത്. ഇവർക്ക് 55 വയസായിരുന്നു. പെരിഞ്ഞനം മൂന്നു പീടികയിൽ പ്രവർത്തിയ്ക്കുന്ന സെയിൻ റസ്റ്ററൻ്റിൽ നിന്നാണ് ഇവർ കുഴിമന്തി കഴിച്ചത്. കുഴിമന്തിയ്ക്കൊപ്പം ഉണ്ടായിരുന്ന മയൊണൈസ് ആകാം ഭക്ഷ്യ വിഷ ബാധയ്ക്ക് കാരണമെന്നു പറയുന്നു.
ഹോട്ടലിൽ നിന്നും പാർസലായാണ് നാലു പേർ അടങ്ങുന്ന കുടുംബത്തിലേയ്ക്ക് കുഴിമന്തി വാങ്ങിയത്. പനി, വയറിനു സുഖമില്ലായ്മ തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ആദ്യം ഉസൈബയാണ് ചികിത്സ തേടിയത്. മറ്റു മൂന്നു പേർ ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കവേയാണ് ഉസൈബ മരണത്തിനു കീഴടങ്ങിയത്.
ഇതേ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ഇരുനൂറോളം പേർ ഭക്ഷ്യ വിഷബാധയെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയതായാണ് വിവരം. മറ്റു വിവിധ ഭക്ഷണം കഴിച്ചവർക്കും ഭക്ഷ്യവിഷബാധയേറ്റതായാണ് അറിയുന്നത്. ആരോഗ്യ വകുപ്പ്, പൊലിസ്, പഞ്ചായത്ത് അധികൃതർ എന്നിവരെത്തി കടയടപ്പിക്കുകയും സാമ്പിളുകൾ പരിശോധനയ്ക്കായി കൊണ്ടു പോവുകയും ചെയ്തു.