സ്വാതന്ത്ര്യസമര സേനാനിയും സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയുമാണ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു. 1889 നവംബർ 14-ന് അലഹാബാദിൽ മോത്തിലാൽ നെഹ്റുവിന്റെയും സ്വരൂപ് റാണിയുടെയും മകനായി ജവഹർ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം യുറോപ്യൻ അധ്യാപകരുടെ ശിക്ഷണത്തിലാണ് ജവഹറിന് ലഭിച്ചത്. ഉന്നതവിദ്യാഭ്യാസം നേടാൻ ഇംഗ്ലണ്ടിലേക്കുപോയ ജവഹർ, ഹാരോവിലെ പബ്ലിക് സ്കൂളിൽ ചേർന്നു. തുടർന്ന് കേംബ്രിജ് സർവകലാശാലയിൽനിന്ന് കെമിസ്ട്രി, ജിയോളജി, ബോട്ടണി എന്നിവയിൽ ബിരുദം നേടി. ഏഴു കൊല്ലം ഇംഗ്ലണ്ടിൽ പഠിച്ചശേഷം 1912- ൽ ജവഹർ ഇന്ത്യയിൽ തിരിച്ചെത്തി. അലഹാബാദ് ഹൈക്കോടതിയിൽ ബാരിസ്റ്ററായി പ്രാക്ടീസ് ആരംഭിച്ചുവെങ്കിലും ഇന്ത്യയിലാരംഭിച്ച ഹോംറൂൾ പ്രസ്ഥാനം, ബ്രിട്ടീഷ് സാമ്രാജ്യശക്തിയുടെ മർദനനയം, ജാലിയൻവാലാബാഗ് കൂട്ടക്കൊല എന്നിവ നെഹ്റുവിനെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലേക്ക് ആനയിച്ചു.
ഗാന്ധിജിയുടെ റൗലറ്റ് വിരുദ്ധസമരം അദ്ദേഹത്തെ ആവേശഭരിതനാക്കി. സ്വാതന്ത്ര്യസമരപ്രസ്ഥാനവുമായി ബന്ധപ്പെട്ട് നെഹ്റു പല പ്രാവശ്യം ജയിലിൽ കിടന്നു.

ഗ്രന്ഥകാരൻ, സ്വതന്ത്രചിന്തകൻ, മനുഷ്യസ്നേഹി എന്നീ നിലകളിൽ നെഹ്റു അതുല്യനാണ്. തൂലികയെ പടവാളാക്കിയ നെഹ്റുവിന്റെ സ്വതന്ത്രചിന്തയെ ചങ്ങലക്കിടാൻ സൂര്യനസ്തമിക്കാത്ത സാമ്രാജ്യ ശക്തിക്ക് കഴിഞ്ഞില്ല. ആത്മകഥ, വിശ്വചരിത്രാവലോകനം, ഇന്ത്യയെ കണ്ടെത്തൽ എന്നീ പ്രസിദ്ധ കൃതികൾ ജയിലിൽവെച്ചാണ് നെഹ്റു രചിച്ചത്.
1964 ജനുവരിയില്‍ ഭുവനേശ്വരത്ത് കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുക്കുമ്പോഴാണ് നെഹ്റുവിന് രോഗബാധയുണ്ടായത്. ചികിത്സിച്ചെങ്കിലും പൂര്‍ണ്ണ ആരോഗ്യം തിരിച്ചു കിട്ടിയില്ല. വീണ്ടും രോഗനില വഷളായി. നാലു ദിവസത്തെ വിശ്രമത്തിന് ശേഷം മെയ് 26 ന് ഡറാഡൂണില്‍ നിന്നും മടങ്ങിയെത്തിയ നെഹ്റു ഉന്മേഷവാനായിരുന്നു. മെയ് 27 ന് രോഗം മൂര്‍ഛിച്ച് ഉച്ചയ്ക്ക് രണ്ട് മണിയോടെ അന്തരിച്ചു. നെഹ്റുവിന്‍റെ ആഗ്രഹ പൂര്‍ത്തിക്കായി ജൂണ്‍ എട്ടിന് ചിതാഭസ്മം അലഹാബാദിലെ ത്രീവേണീ സംഗമത്തില്‍ ഒഴുക്കി. ജൂണ്‍ 12 ന് ഹിമാലയത്തിലും രാജ്യമെങ്ങുമുളള കൃഷിയിടങ്ങളിലും പാടങ്ങളിലും വിമാനം വഴി വിതറി

