നാലു ജില്ലകളിൽ ചുവപ്പ് ജാഗ്രതാ നിർദേശം, മൂന്നു ജില്ലകളിൽ ഓറഞ്ച് ജാഗ്രതയുമുണ്ട്. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ചുവപ്പ്. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിൽ ഓറഞ്ചും. ജാഗ്രതാ നിർദേശങ്ങൾ അവഗണിച്ച് ആരും ഒന്നും ചെയ്യരുതെന്ന് സംസ്ഥാന റവന്യൂ മന്ത്രി കെ രാജൻ അഭ്യർത്ഥിച്ചു. നിലവിൽ ചുവപ്പ് – ഓറഞ്ച് ജാഗ്രതാ നിർദേശമുള്ള ജില്ലകളിൽ ജലാശയങ്ങൾ, വെള്ളച്ചാട്ടം, മലയോര മേഖല തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രകൾക്ക് ജില്ലാ ഭരണകൂടങ്ങൾ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ഇതിനോട് എല്ലാവരും സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.
മണ്ണിടിച്ചിൽ സാധ്യതയുള്ള റോഡുകളിൽ യാത്രകൾക്കു നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. അതിൻ്റെ ഭാഗമായി ആവശ്യമുള്ളിടത്തെല്ലാം സുരക്ഷാ നിർദേശങ്ങൾ പതിപ്പിച്ച ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. രാത്രി യാത്രകൾക്കു നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ എല്ലാ കളക്ടറേറ്റുകളിലും താലൂക്ക് ഓഫിസുകളിലും 24 മണിക്കൂറും പ്രവർത്തിയ്ക്കുന്ന എമർജൻസി ഓപ്പറേഷൻ സെൻ്ററുകൾ പ്രവർത്തനം തുടങ്ങി. കാലാവസ്ഥാ രംഗത്തെ വിദഗ്ധരും സർക്കാരും സമയാ സമയങ്ങളിൽ നൽകുന്ന നിർദേശങ്ങൾ പാലിയ്ക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു