വിദേശത്തു ജോലിയ്ക്കായി പുറപ്പെട്ട് വിമാനത്താവളത്തിൽ കുഴഞ്ഞു വീണു മരിച്ച നഴ്‌സായ ആലപ്പുഴ സ്വദേശി സൂര്യ മരിച്ചത് അരളിച്ചെടിയുടെ വിഷം മൂലമാണെന്ന് പൊലിസിൻ്റെ പ്രാഥമിക റിപ്പോർട്ട്. അരളിയുടെ വിഷം ഉള്ളിൽ ചെന്നതിനെ തുടർന്ന് ഹൃദയാഘാതം ഉണ്ടായതാണ് മരണകാരണമെന്നാണ് റിപ്പോർട്ടിലുള്ളത്.
കഴിഞ്ഞ മാസമാണ് സൂര്യ വിമാനത്താവളത്തിൽ കുഴഞ്ഞുവീണത്. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. വിമാനത്താവളത്തിലേക്ക് പോകാനുള്ള തിരക്കിനിടയിൽ ഫോണിൽ സംസാരിച്ച് വീടിനു പുറത്തേക്കിറങ്ങിയ താൻ ഏതോ ചെടിയുടെ പൂവും ഇലയും നുള്ളി വായിലിട്ട് ചവച്ചു എന്നും അരുചി തോന്നിയതിനാൽ പെട്ടന്ന് തന്നെ തുപ്പികളഞ്ഞെന്നും സൂര്യ ചികിത്സയ്ക്കിടെ ഡോക്ടർമാരോട് പറഞ്ഞിരുന്നു. തുടർന്ന് വീട്ടിൽ പരിശോധന നടത്തിയാണ് സൂര്യ ചവച്ചത് അരളിയാണെന്ന് കണ്ടെത്തിയത്.
അരളിച്ചെടിയുടെ പൂവിനും ഇലകൾക്കും വിഷമുണ്ടെന്ന് ആ സമയത്ത് വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. പിന്നാലെ പല ക്ഷേത്രങ്ങളിലും നിവേദ്യത്തിൽ നിന്നും പൂജാദികർമങ്ങളിൽ നിന്നുമൊക്കെ അരളി പൂവ് ഒഴിവാക്കുകയും ചെയ്തു. അതേ സമയം, സൂര്യ കഴിച്ച അരളിച്ചെടിയുടെ ഇലയും പൂവും സൂര്യയുടെ രക്ത സാമ്പിളും മറ്റും തിരുവനന്തപുരത്തെ ലാബിൽ വിദഗ്ധ പരിശോധന നടത്തിവരികയാണ്. ഇതിൻ്റെ കൂടി ഫലം ലഭിച്ചാലെ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകു.
