പാട്ടിൻ്റെ പകർപ്പവകാശം സംബന്ധിച്ച് കോടതിയിലുണ്ടായ തിരിച്ചടിയിൽ പ്രതികരിച്ച് വിഖ്യാത സംഗീതജ്‌ഞൻ ഇളയരാജ. എന്നെ പറ്റി പല തരത്തിലുള്ള പ്രതികരണങ്ങൾ പല രൂപത്തിൽ സമൂഹമാധ്യമങ്ങളിൽ വരുന്നതായി പലരും പറഞ്ഞ് ഞാനറിഞ്ഞു. അതൊന്നും ശ്രദ്ധിക്കലല്ല എൻ്റെ പണി , നിങ്ങൾ അതിലൊക്കെ കെട്ടുപിണഞ്ഞു കിടക്കുമ്പോൾ ഞാൻ ഉഗ്രൻ ഒരു സിംഫണി ഉണ്ടാക്കി. എൻ്റെ ജോലിയിൽ അതീവ ശ്രദ്ധയോടെ ഞാൻ മുന്നോട്ടു പോവുകയാണ്. തൻ്റെ സമൂഹ മാധ്യമത്തിൽ പോസ്റ്റു ചെയ്ത വീഡിയോയിലൂടെ ഇളയരാജ പറഞ്ഞു.


സിനിമയുടെ ജോലികൾ നടന്നുകൊണ്ടിരിയ്ക്കവേ തന്നെ മുപ്പത്തിയഞ്ച് ദിവസങ്ങൾ കൊണ്ട് ഞാനൊരു സിംഫണി തയ്യാറാക്കി. ചലച്ചിത്ര സംഗീതത്തിൻ്റെയോ ചലച്ചിത്ര പശ്ചാത്തല സംഗീതത്തിൻ്റെയോ ലാഞ്ചന സിംഫണിയിൽ വന്നാൽ അത് മികച്ച ഒരു സിംഫണിയാകുമെന്ന് ഞാൻ വിശ്വസിയ്ക്കുന്നില്ല. ഞാനിപ്പോൾ ചെയ്തിട്ടുള്ള സിംഫണി ശുദ്ധമാണെന്ന് ഞാൻ വിശ്വസിയ്ക്കുന്നു, അതിൽ ഞാൻ അതീവ സന്തുഷ്ടനുമാണ് – ഇളയ രാജ പറയുന്നു.
താൻ ചെയ്ത സിനിമാ ഗാനങ്ങളുടെ പകർപ്പവകാശം തനിയ്ക്കു മാത്രമുള്ളതാണെന്ന് കാണിച്ച് ഇളയരാജ കോടതിയിൽ പോയിരുന്നു. എന്നാൽ അതിനു പണം മുടക്കിയ നിർമാതാവിനും ഗാനരചയിതാവിനുമൊക്കെ അവകാശമുണ്ടെന്ന് കോടതി നിരീക്ഷിയ്ക്കുകയായിരുന്നു. രജനികാന്തിൻ്റെ പുതിയ ചിത്രത്തിൻ്റെ ട്രെയിലറിൽ തൻ്റെ ഒരു ഗാനത്തിൻ്റെ ഭാഗങ്ങൾ ഉപയോഗിച്ചത് നീക്കം ചെയ്യണമെന്ന് ഇളയരാജ സമീപകാലത്ത് ആവശ്യപ്പെട്ടതും വിവാദമായിരുന്നു.