കോഴിക്കോട് സർവകലാശാല ബിരുദ ഫലം പ്രസിദ്ധീകരിച്ചത് റെക്കോർഡ് വേഗത്തിൽ. ആറാം സെമസ്റ്റർ ബിരുദ പരീക്ഷാഫലം പ്രസിദ്‌ധീകരിക്കാൻ ആകെ ഇരുപത്തിമൂന്നു പ്രവൃത്തി ദിവസങ്ങൾ മാത്രമേ വേണ്ടി വന്നുള്ളു. സംസ്ഥാനത്ത് ഏറ്റവുമധികം വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്ന കോഴിക്കോട് സർവകലാശാല പരീക്ഷയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളൊക്കെ ഏറ്റവും ആധുനികവത്ക്കരിച്ചാണ് ഈ നേട്ടത്തിന് അർഹമായത്.
മാർക്കുകൾ രേഖപ്പെടുത്താൻ പ്രത്യേക ആപ്, തെറ്റായ നമ്പറുകൾ കണ്ടെത്തുന്നതിനും ഒഴിവാക്കുന്നതിനുമായി ഉത്തരക്കടലാസിൽ ബാർകോഡിംഗ്, വാല്യുവേഷൻ ക്യാമ്പുകളിൽ ഉത്തരക്കടലാസുകൾ എത്തിയ്ക്കാൻ തപാൽ വകുപ്പിൻ്റെ സേവനം തേടൽ, ഉത്തരക്കടലാസുകൾ സൂക്ഷിയ്ക്കാനും ആവശ്യമെങ്കിൽ പുനർ മൂല്യനിർണയത്തിനുമായി വേഗത്തിൽ എടുക്കാൻ കഴിയുന്ന ഡിജിറ്റൽ സ്റ്റോറേജ് സംവിധാനം എന്നിങ്ങനെ പരീക്ഷയുടെയും മൂല്യനിർണയത്തിൻ്റേയും സുപ്രധാന ഘട്ടങ്ങളിലെല്ലാം നടപ്പിലാക്കിയ ആധുനികതയും ചിട്ടയായ പ്രവർത്തനവുമാണ് കാര്യങ്ങൾ വേഗത്തിലാക്കിയത്.
സർവകലാശാലയ്ക്ക് എടുത്തു പറയത്തക്ക നേട്ടമുണ്ടാക്കാൻ സഹായിച്ച അധ്യാപകരേയും വിവിധ ജീവനക്കാരെയും ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു അഭിനന്ദിച്ചു. സാങ്കേതിക വിദ്യയും ജീവനക്കാരുടേയും അധ്യാപകരുടേയും മറ്റു ബന്ധപ്പെട്ടവരുടെയും അകമഴിഞ്ഞ സഹകരണവുമാണ് നേട്ടത്തിനു കാരണമായതെന്നും മന്ത്രി പറഞ്ഞു.