പിതാവ് ഇരുചക്രവാഹനത്തിൻ്റെ പിന്നിലിരുന്നിട്ട് 12 കാരനായ മകനെക്കൊണ്ട് വണ്ടി ഓടിപ്പിച്ചു. 25,000 രൂപ പിഴ , ഒരു വർഷത്തേയ്ക്ക് രജിസ്ട്രേഷൻ ക്യാൻസൽ ചെയ്തു പിന്നാലെ കേസും. മലപ്പുറം മഞ്ചേരി, അരീക്കോട് റൂട്ടിലാണ് 12 കാരൻ മകൻ വാഹനമോടിച്ചപ്പോൾ പിതാവ് പിന്നിലിരുന്ന് പുകവലി ആസ്വദിച്ചത്.
ഇരുചക്രവാഹന യാത്ര കണ്ടു നിന്ന ആരോ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി സാമൂഹിക മാധ്യമത്തിൽ പോസ്റ്റു ചെയ്തു. ഇതു ശ്രദ്ധയിൽപ്പെട്ട മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ യാത്ര നടത്തിയ റൂട്ടിൽ പല തവണ സന്ദർശനം നടത്തി പിതാവിനേയും മകനേയും കണ്ടെത്തി കേസെടുക്കുകയായിരുന്നു.
വാഹനം, കുട്ടിയുടെ പിതാവ് തൃശൂരിൽ നിന്നും വാങ്ങിയതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പക്ഷേ വാഹനം അയാളുടെ പേരിലല്ല. തൃശൂർ സ്വദേശിയുടെ പേരിലാണ്. വാഹനത്തിൻ്റെ മുൻ ഉടമയായ തൃശൂർ സ്വദേശി ഈ കേസിൽ നേരിട്ട് കുറ്റക്കാരനല്ലെങ്കിലും വാഹനത്തിൻ്റെ രജിസ്റ്റേർഡ് ഉടമ എന്ന നിലയിൽ അയാളുടെ പേരിലും കേസെടുത്തു. വാഹനം വിൽക്കുകയോ മറ്റൊരാൾക്ക് സ്വന്തമായി കൈമാറുകയോ ചെയ്യുമ്പോൾ ഉടമസ്ഥാവകാശം കൂടി മാറി നൽകാത്തതു കൊണ്ടാണ് അയാൾക്കെതിരെയും കേസെടുക്കേണ്ടി വന്നതെന്നും ഇത്തരം കാര്യങ്ങൾ എല്ലാവരും ശ്രദ്ധിയ്ക്കണമെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു