ഒടുവിൽ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജൂൺ ഒന്നു വരെ സുപ്രിം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു . രാഷ്ട്രീയക്കാരൻ ആയതിനാൽ ജാമ്യം നൽകരുതെന്ന് ഇ ഡി കോടതിയോട് പറഞ്ഞു. രാഷ്ട്രീയക്കാരൻ എന്നതിനേക്കാൾ ഓരോ വ്യക്തികൾക്കും ഓരോ സാഹചര്യമുണ്ടെന്നും കെജ്രിവാൾ ജനങ്ങൾ തെരഞ്ഞെടുത്ത മുഖ്യമന്ത്രിയാണന്നുമുള്ള നിലപാടെടുത്തു കോടതി.
ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത , സഞ്ജീവ് ഖന്ന എന്നിവരുടെ ബഞ്ചാണ് ജാമ്യം അനുവദിച്ചത്. കെജ്രിവാളിനെ അറസ്റ്റു ചെയ്തതു വരെയുള്ള ഫയലുകൾ അടിയന്തരമായി കോടതിയിൽ ഹാജരാക്കാനും കോടതി ഇ ഡിയ്ക്ക് നിർദേശം നൽകി. തെരഞ്ഞെടുപ്പു പ്രചാരണത്തിനുള്ള അവകാശം മൗലികാവകാശമല്ലന്നു ഇ ഡി വാദിച്ചു . പുതിയ സത്യവാങ് മൂലവും ഇ ഡി കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ കാര്യങ്ങൾ വ്യക്തമായി പരിഗണിക്കാതെ ഇ ഡി വളഞ്ഞ വഴി സ്വീകരിക്കുകയാണന്നു കോടതി വിമർശിക്കുകയാണ് ചെയ്തത്.
കേസിൻ്റെ തുടക്കത്തിൽ കെജ്രവാൾ ആയിരുന്നില്ല ലക്ഷ്യമെന്നും പിന്നീടാണ് അദ്ദേഹത്തിൻ്റെ പങ്ക് പുറത്തു വന്നതെന്നും കോടതിയിൽ ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു പറഞ്ഞു . ഗോവ തെരഞ്ഞെടുപ്പു സമയത്ത് സെവൻസ്റ്റാർ ഹോട്ടലിലാണ് തങ്ങിയതെന്നും പൊതുഭരണവകുപ്പ് അതിന് ബില്ല് നൽകിയെന്നും സോളിസിറ്റർ ജനറൽ പറഞ്ഞു .
കഴിഞ്ഞ മാർച്ച് 21 നാണ് കെജ്രിവാളിനെ അറസ്റ്റു ചെയ്തു തിഹാർ ജയിലിൽ അടച്ചത് . ഇ ഡി ക്ക് കനത്ത തിരിച്ചടിയാണ് ഇടക്കാല ജാമ്യം അനുവദിച്ചതിലൂടെ നേരിടേണ്ടി വന്നത്.