ബഹളം കഴിഞ്ഞു , ഇനി ഒരു നാൾ നിശബ്ദത , പിറ്റേന്ന് ബൂത്തിലേക്ക് . കൊട്ടിക്കലാശം കൊഴുപ്പിച്ച് 20 മണ്ഡലങ്ങളിലും മുന്നണികൾ . തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയും തണുക്കാത്ത രാഷ്ട്രീയ ആവേശത്തിലായിരുന്നു പ്രമുഖരായ മുന്നണികളുടെ അണികളെല്ലാം.
ആറ്റിങ്ങൽ , നെയ്യാറ്റിൻകര , കരുനാഗപ്പള്ളി , മലപ്പുറം എന്നിവിടങ്ങളിൽ ചെറിയ തോതിൽ സംഘർഷമുണ്ടായതൊഴിച്ചാൽ കൊട്ടിക്കലാശത്തിനിടയിൽ അനിഷ്ട സംഭവങ്ങൾ ഒന്നുമില്ലന്ന് പറയാം . തിരുവനന്തപുരത്ത് ആറു മണിയോടടുത്ത സമയത്ത് സാമാന്യം ശക്തമായ മഴ പെയ്തെങ്കിലും പ്രവർത്തകരുടേയും അണികളുടേയും ആവേശം വർധിച്ചതേയുള്ളു . കനത്ത ചൂടിനിടയിൽ കിട്ടിയ കുളിർ മഴയെ എല്ലാവരും ചേർന്ന് ആനന്ദനൃത്തമാടി വരവേറ്റു.
നാളെ ഒരു ദിനം നിശബ്ദ വോട്ടുറപ്പിക്കലിൻ്റേതാണ്. അടിയൊഴുക്കുകൾ തടയുന്നതിൻ്റേയും തുറക്കുന്നതിൻ്റേയും നിശബ്ദ ദിനം . പിന്നെ വിധി നിർണയത്തിനായി ബൂത്തിലേക്കും.