ഓർമയിലെ ഇന്ന്; ഏപ്രിൽ – 17, എൻ എൽ ബാലകൃഷ്ണൻ

At Malayalam
4 Min Read

നിശ്ചല ഛായാഗ്രാഹകനും നടനുമായിരുന്ന എൻ എൽ ബാലകൃഷ്ണന്റെ 82-ാം ജന്മവാർഷികമാണിന്ന്

മലയാള സിനിമയിലെ നിശ്ചല ഛായാഗ്രാഹകനും ചലച്ചിത്ര അഭിനേതാവുമായിരുന്ന നാരായണൻ ലക്ഷ്മി ബാലകൃഷ്ണൻ എന്ന എൻ എൽ ബാലകൃഷ്ണൻ . ഓർക്കാപ്പുറത്ത് , പട്ടണപ്രവേശം
തുടങ്ങി നിരവധി സിനിമകളിൽ
വലിയ ശരീരവുമായി കുലുങ്ങി കുലുങ്ങി നായകനെ ഇട്ട് ഓടിക്കുന്ന , അതിനിടയില്‍ ഉരുണ്ടുവീണ് ചിരിപ്പിക്കുന്ന തടിയനായ വില്ലന്‍ . അല്ലെങ്കില്‍ അഞ്ചോ ആറോ കോഴിമുട്ട ഒറ്റയടിക്കു വിഴുങ്ങുന്ന , ഇരുപത് ചപ്പാത്തി ഒറ്റയ്ക്കു കഴിക്കുന്ന തമാശക്കാരന്‍ തടിയന്‍ . എന്‍ എല്‍ ബാലകൃഷ്ണനെന്ന സിനിമാ നടനെ മിക്കവാറും സിനിമാപ്രേമികള്‍ ഓര്‍ക്കുന്നത് ഇങ്ങനെയൊക്കെയാകും , ഓര്‍മയില്‍ വരുന്നത് ഇങ്ങനെയുള്ള രംഗങ്ങളായിരിക്കും . എന്നാല്‍ ഇതൊന്നുമല്ലാത്തൊരു എന്‍ എല്‍ ബാലകൃഷ്ണനുണ്ട്. ‘ബാലണ്ണനെന്നും’ ‘ബാലേട്ടനെന്നും’ മോഹന്‍ലാലടക്കമുള്ള നടന്മാര്‍ വിളിക്കുന്ന , അരവിന്ദനും ഭരതനും പത്മരാജനുമെല്ലാം സ്നേഹിക്കുകയും ബഹുമാനിക്കയും ചെയ്ത കലാകാരന്‍ , ഫോട്ടോഗ്രാഫര്‍ , എഴുത്തുകാരന്‍.

- Advertisement -

1942 ഏപ്രിൽ 17 ന് തിരുവനന്തപുരം പൗഡിക്കോണത്താണ്‌ നാരായണൻ – ലക്ഷ്മി ദമ്പതികളുടെ മകനായി ബാലകൃഷ്ണൻ ജനിച്ചത് . 1965 ൽ ദി മഹാരാജാസ്‌ സ്‌ക്കൂൾ ഓഫ്‌ ആർട്‌സിൽ (ഇന്നത്തെ കോളേജ്‌ ഓഫ്‌ ഫൈൻ ആർട്‌സ്‌) ഡ്രോയിംഗ്‌ & പെയിന്റിംഗ്‌ ഡിപ്ലോമ കരസ്ഥമാക്കി. തിരുവനന്തപുരത്തുള്ള മെട്രോ സ്റ്റുഡിയോ , ശിവൻസ്‌ സ്റ്റുഡിയോ , രൂപലേഖാ സ്റ്റുഡിയോ , കലാലയാ സ്റ്റുഡിയോ എന്നിവിടങ്ങളിൽ നിന്നും ഫോട്ടോഗ്രാഫി പഠിച്ചു . ബോയിസ്‌ ഔൺ ഓഫ്‌ കേരള എന്ന അനാഥാലയത്തിൽ റവ. ഫാദർ ബ്രാഹാൻസയുടെ കീഴിൽ കുട്ടികൾക്ക്‌ ഫോട്ടോഗ്രാഫിയും പെയിന്റിംഗും പരിശീലിപ്പിച്ചു . 1968 മുതൽ 1979 വരെ 11 വർഷക്കാലം കേരള കൗമുദി ദിനപത്രത്തിന്റെ തിരുവനന്തപുരം ഓഫീസിൽ സ്റ്റാഫ്‌ ഫോട്ടോഗ്രാഫറായും ജോലി ചെയ്‌തു. ജി അരവിന്ദൻ , അടൂർ ഗോപാലകൃഷ്‌ണൻ ഉൾപ്പെടെ മലയാള സിനിമയിലെ പ്രമുഖ സംവിധായകരുടെ ചിത്രങ്ങളിൽ നിശ്ചലഛായാഗ്രാഹകനായി ജോലി ചെയ്‌തു.

കള്ളിച്ചെല്ലമ്മയില്‍ തുടങ്ങിയ ആ യാത്ര ഒരു സിനിമയില്‍ നിന്ന് അടുത്തതിലേക്ക് , ഒരു സൗഹൃദത്തില്‍ നിന്ന് പലതിലേക്ക് എന്ന മട്ടില്‍ പടര്‍ന്നു . ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ക്യാമറയിൽ പതിയാത്ത മുഖങ്ങള്‍ കുറവായിരുന്നു . “വ്യൂ ഫൈന്‍ഡറില്‍ നോക്കാതെ അലസമട്ടില്‍ അദ്ദേഹം ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് കാണുമ്പോള്‍ സംശയം തോന്നും.. പക്ഷേ ക്യാമറയില്‍ പകര്‍ത്തേണ്ട ചിത്രം ബാലന്റെ മനസ്സിന്റെ കണ്ണില്‍ നേരത്തേ പതിഞ്ഞിട്ടുണ്ടാവും . ഡാര്‍ക്ക് റൂം കടന്നു വരുമ്പോള്‍ ആ ജീവന്‍ ചിത്രത്തില്‍ കാണാം” – ഇത് തിരക്കഥാകൃത്ത് ജോണ്‍ പോള്‍ പറഞ്ഞതാണ്. നടീനടന്മാരെ പോസ് ചെയ്യിപ്പിച്ച് നിശ്ചലദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനു പകരം ചിത്രീകരണത്തിനിടയിൽ തന്നെ നിശ്ചലദൃശ്യം പകര്‍ത്തുന്ന രീതിക്ക് തുടക്കമിട്ടതും എന്‍ എല്‍ ബാലകൃഷ്ണനാണ് . എത്രമേല്‍ ആഴമുള്ളതായിരുന്നു അദ്ദേഹത്തിന്റെ ഫ്രയിമുകള്‍ എന്നറിയാന്‍ ചിദംബരം , കൊടിയേറ്റം , ഒരിടത്തൊരു ഫയല്‍വാന്‍ , പെരുവഴിയമ്പലം എന്നീ സിനിമകളുടെയൊക്കെ നിശ്ചലദൃശ്യങ്ങള്‍ കണ്ടാല്‍ മതിയാവും .

പല സിനിമകളും ഓര്‍മിക്കപ്പെടുന്നത് പോലും ഈ നിശ്ചലദൃശ്യങ്ങളിലൂടെയാവും . സിനിമയിലെ രംഗങ്ങളോടൊപ്പം അണിയറപ്രവര്‍ത്തകരുടെ , കഥാപശ്ചാത്തലത്തിന്റെയൊക്കെ തുടിപ്പ് പകര്‍ത്തിയ ബാലകൃഷ്ണനെ ‘സിനിമാ ചരിത്രക്കാരന്‍’ എന്നു വിശേഷിപ്പിക്കാറുണ്ടായിരുന്നു . മുന്നൂറോളം സിനിമകളുടെ നിശ്ചലഛായഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്. സൗഹൃദങ്ങളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ക്യാമറയ്ക്കു മുന്‍പിലെത്തിയത് . ‘സ്വപ്നാടനം’ എന്ന ചിത്രത്തില്‍ മുഖം കാണിച്ചെങ്കിലും 1986ല്‍ പുറത്തിറങ്ങിയ രാജീവ് അഞ്ചലിന്റെ അമ്മാനം കിളിയായിരുന്നു ആദ്യത്ത പ്രധാന ചിത്രം . തുടര്‍ന്ന് നൂറ്റമ്പതിലേറെ സിനിമകള്‍ . പട്ടണപ്രവേശം , ജോക്കര്‍ , ഓര്‍ക്കാപ്പുറത്ത് , ‍ഡാ തടിയാ , കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ , മാനത്തെ കൊട്ടാരം ഇങ്ങനെ , ആ വലിയ ശരീരത്തിന്റെ തമാശകളും സാധ്യതകളും ആവോളം ഉപയോഗപ്പെടുത്തിയ നിരവധി കഥാപാത്രങ്ങള്‍ . ബാലണ്ണന്റെ തന്നെ വാക്കില്‍ പറഞ്ഞാല്‍ “നല്ലൊരു വിഷ്വല്‍ ഇഫക്ടായിരുന്നു – ആ തടി . ആ ശരീരത്തിലിടിച്ച് ഓട്ടോ മറിയുമ്പോഴുണ്ടാക്കുന്ന കയ്യടികള്‍ അതിനുദാഹരണമാണല്ലോ . ഭാര്യ നളിനിക്കൊപ്പം ,
സൗഹൃദങ്ങളില്‍ അഭിരമിച്ച , അതിനെ ആഘോഷമാക്കിയ എന്‍ എല്‍ ബാലകൃഷ്ണന്റെ ജീവിതവും ഓര്‍മകളും മലയാള സിനിമയിലെ ഒരു വലിയ കാലത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ് . അരവിന്ദനും അടൂരിനും പത്മരാജനും ജോണ്‍ എബ്രഹാമിനും ലെനിന്‍ രാജേന്ദ്രനും ഭരതനുമടങ്ങുന്ന മലയാളത്തിലെ പ്രതിഭാധനരായ സിനിമാപ്രവര്‍ത്തകരുടെകൂടെ ഒരേപോലെ സഞ്ചരിച്ച , അങ്ങനെയൊരാള്‍ എന്‍ എല്‍ ബാലകൃഷ്ണനു ശേഷമോ മുന്‍പോ ഉണ്ടായിട്ടില്ല എന്നുതന്നെ പറയാം.

- Advertisement -

കല്‍ക്കത്തയിലെ ഹൗറ ബ്രിഡ്ജില്‍ നിന്ന് താഴെ ഗംഗയിലേക്ക് പാതിരാത്രി മൂത്രമൊഴിച്ചത് , ഗുരു നിത്യചൈതന്യയതിയുടെ അടുത്ത് നിന്ന് മദ്യപിക്കാന്‍ പണം വാങ്ങാന്‍ ചെന്നത് , എം ടിയോടൊപ്പം മദ്യപിക്കാന്‍ കഴിയാത്തതില്‍ ദുഖിച്ചത്. അങ്ങനെ ആഘോഷമാക്കിയ കാലത്തെ ബാലണ്ണൻ്റെ ഓര്‍മകള്‍ പോലും വ്യത്യസ്തമാണ് . അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ടി എന്‍ ഗോപകുമാര്‍ വിശേഷിപ്പിച്ച പോലെ വലിയൊരു ശരീരത്തിന്റെയെന്ന പോലെ വലിയൊരു കലാപാരമ്പര്യത്തിന്റെ , കലാനുഭവങ്ങളുടെ കൂടി ഉടമയായിരുന്നു . മദ്യം കൊണ്ടും സൗഹൃദം കൊണ്ടും കല കൊണ്ടും ജീവിതം ആഘോഷമാക്കിയ എന്‍ എൽ ന്റെ അവസാനകാലം പക്ഷേ ദുരിതപൂര്‍ണമായിരുന്നു. പ്രമേഹവും അര്‍ബുദവും ബാധിച്ച മലയാളിയുടെ പ്രിയപ്പെട്ട തടിയന്റെ ചിത്രങ്ങള്‍ വേദനിപ്പിക്കുന്നതായിരുന്നു . അതിലും സങ്കടമായിരുന്നു ഭക്ഷണത്തിനും മരുന്നിനും പോലും അദ്ദേഹം സഹായം തേടുകയാണെന്ന വാര്‍ത്ത . 2014 ഡിസംബര്‍ 25 ന് അന്തരിച്ചു . വലിയ ശരീരവും കുട്ടികളുടെ മനസ്സും കഴുത്തിലൊരു ക്യാമറയുമായി മലയാള സിനിമയുടെ അണിയറകളില്‍ ജീവിതം ആഘോഷമാക്കിയ, ഇനിയൊരിക്കലും ആവര്‍ത്തിക്കാനിടയില്ലാത്ത അപൂര്‍വമായൊരു കാല്‍പ്പാടിന്റെ കടന്നുപോക്കായിരുന്നു അത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment