ഓർമയിലെ ഇന്ന്; ഏപ്രിൽ – 14, പി ബി ശ്രീനിവാസ്

At Malayalam
3 Min Read

പിന്നണി ഗായകനും സംഗീതജ്ഞനുമായ പി ബി ശ്രീനിവാസിന്റെ 11-ാം ചരമവാർഷികമാണിന്ന്.

മലയാളം ഉള്‍പ്പടെ ഒട്ടേറെ ഇന്ത്യന്‍ ഭാഷകളില്‍ പിന്നണി ഗായകനായും സംഗീതജ്ഞനായും ഒരു കാലഘട്ടത്തെ സംഗീതസാന്ദ്രമാക്കിയ പി ബി എസ് എന്ന ചുരുക്ക പേരിൽ അറിയപ്പെട്ട പ്രതിവാദി ഭയങ്കര ശ്രീനിവാസ് എന്ന പി ബി ശ്രീനിവാസ്.

- Advertisement -

മാമലകള്‍ക്കപ്പുറത്ത് മരതകപട്ടുടുത്ത് മലയാളമെന്നൊരു നാടുണ്ട്… എന്ന പാട്ടിലൂടെ മലയാളിമനസില്‍ ചിരപ്രതിഷ്ഠ നേടിയ ഗായകന്‍ , കവി , സംഗീതജ്ഞൻ , സംഗീത ഗവേഷകന്‍ എന്നീ നിലകളിലെല്ലാം അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു.

1930 സെപ്റ്റംബര്‍ 22ന് ആന്ധ്രപ്രദേശിലെ കാക്കിനഡയില്‍ ഫണീന്ദ്രസ്വാമിയുടെയും ശേഷഗിരി അമ്മാളിന്റെയും മകനായി ജനനം . മൂന്നുപതിറ്റാണ്ടിലേറെ ചലച്ചിത്ര ഗാനരംഗത്ത് നിറഞ്ഞുനിന്ന അദ്ദേഹം തെലുങ്ക് , ഹിന്ദി , കന്നഡ , തമിഴ് , മലയാളം ഭാഷകളില്‍ ഒട്ടനവധി ചലച്ചിത്ര ഗാനങ്ങള്‍ ആലപിച്ചു . ഡിഗ്രിയും ഹിന്ദി വിശാരദും കഴിഞ്ഞ് ചലച്ചിത്ര സംഗീത രംഗത്തേക്ക് ചുവടുറപ്പിക്കുകയായിരുന്നു.

1961 ൽ എ വി എം ൻ്റെ ‘പാവമന്നിപ്പ്’ എന്ന ചിത്രത്തിൽ പാടിയ കാലങ്ങളിൽ അവൾ വസന്തം ‘ എന്ന ഗാനം സുപ്പർഹിറ്റായി . 1954 ലെ പുത്രധര്‍മ്മം ആണ് മലയാളത്തിലെ ആദ്യ ചിത്രം . നിണമണിഞ്ഞ കാല്പാടുകള്‍ എന്ന ചിത്രത്തില്‍ പാടിയ മാമലകള്‍ക്കപ്പുറത്ത് മരതകപട്ടുടുത്ത് മലയാളമെന്നൊരു നാടുണ്ട്…. എന്ന ഗാനം ശ്രിനിവാസിനെ മലയാളി മനസിലെ പ്രിയ പാട്ടുകാരനാക്കി.

1952-ൽ മിസ്റ്റ൪ സമ്പത്ത് എന്ന ചിത്രത്തിലൂടെയാണ് സിനിമാ ഗാനരംഗത്ത് ശ്രീനിവാസ് എത്തുന്നത് . പിന്നീട് തമിഴ് , തെലുങ്ക് , കന്നഡ , ഹിന്ദി ഭാഷകളില്‍ നിര്‍മ്മിച്ച ജാതകത്തിലൂടെയാണ് പിന്നണി ഗായകന്‍ എന്ന നിലയില്‍ പ്രശസ്തനാകുന്നത്

സിനിമാഗാനങ്ങൾക്കൊപ്പം ഭക്തിഗാനരംഗത്തും ശ്രദ്ധേയനായ പിബിഎസ്സിന്റെ ഹിറ്റുപാട്ടുകളുടെ മുഖ്യശില്പികൾ എം എസ് വിശ്വനാഥൻ – രാമമൂർത്തി ടീം ആയിരുന്നു.

ബലിയല്ല എനിക്കുവേണ്ടത് ബലിയല്ല… (റബേക്ക) , നിറഞ്ഞ കണ്ണുകളോടെ… (സ്‌കൂൾമാസ്റ്റർ) , തുളസീ വിളികേൾക്കൂ…. (കാട്ടുതുളസി) , ഭൂമി കുഴിച്ചു കുഴിച്ചു നടക്കും ഭൂതത്താനെ… (കളഞ്ഞു കിട്ടിയ തങ്കം) , ആകാശത്തിലെ കുരുവികൾ വിതക്കുന്നില്ല… (റെബേക്ക ) , വനദേവതമാരെ വിടനൽകൂ… ‘ (ശകുന്തള) , യാത്രക്കാരാ പോവുക..ജീവിതയാത്രക്കാരാ… (അയിഷ),കിഴക്കു കിഴക്കൊരാനാ…. (ത്രിവേണിയിൽ ലതയോടൊപ്പം) , രാത്രി…..രാത്രി…(ഏഴുരാത്രികൾ) , ഗീതേ ഹൃദയസഖി ഗീതേ…(പൂച്ചക്കണ്ണി) , കാവിയുടുപ്പുമായി… (സന്ധ്യ) , ക്ഷീരസാഗര…. (കുമാരസംഭവം) , കരളിൽ കണ്ണീർ നിറഞ്ഞാലും… (ബാബുമോൻ) , അത്യുന്നതങ്ങളിൽ ഇരിക്കും… (ഇനിയൊരുജന്മം തരൂ) തുടങ്ങിയ ഗാനങ്ങളെ അനശ്വരമാക്കിയത് പി ബി എസിന്റെ ശബ്ദമാധുരി കൂടിയാണ് . അദ്ദേഹം പാടിയ നിരവധി ഗാനങ്ങൾ ഇന്നും ജനപ്രിയമാണ് . പി ലീല , എസ് ജാനകി , പി സുശീല , ജിക്കി , കൃഷ്ണവേണി , ഗീത റോയി എന്നിവര്‍ക്കൊപ്പം നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ‘നവനീതസുധ’ എന്ന പുതിയൊരു രാഗംതന്നെ അദ്ദേഹം സൃഷ്ടിച്ചു . എട്ടു ഭാഷകളിൽ പ്രാവീണ്യമുള്ള അദ്ദേഹം വിവിധ ഭാഷകളിൽ നൂറുകണക്കിന് കവിതകളും ഗസലുകളും എഴുതിയിട്ടുണ്ട് . സിനിമാരംഗത്തുനിന്ന് പിന്‍വാങ്ങിയശേഷം കര്‍ണാടക സംഗീതത്തില്‍ ഗവേഷണം നടത്തി വൈരത്താക്കോല്‍ എന്ന ഗവേഷണഗ്രന്ഥം ഉള്‍പ്പെടെ മൂന്നു ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് . 2013 ഏപ്രിൽ 14-ന് അദ്ദേഹം അന്തരിച്ചു.

1960 -70 കാലഘട്ടത്തിലാണ് മലയാളത്തില്‍ അദ്ദേഹം സജീവമായിരുന്നത് . മലയാളത്തിലെ അക്കാലത്തെ എല്ലാ പ്രശസ്ത സംഗീത സംവിധായകരോടൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട് . മല്ലികാര്‍ജുന സ്‌തോത്രം , സംസ്‌കൃതഭക്തിഗാനങ്ങള്‍ , പുരന്ദരദാസന്റെ കൃതികള്‍ , ശ്രീ വെങ്കടേശ്വര സുപ്രഭാതം , മുകുന്ദമാല എന്നിവയെല്ലാം പാടിയിട്ടുണ്ട് . തമിഴ്‌നാട് സംഗീതനാടക അക്കാദമി ചെയര്‍മാനായി ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ചു . തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി അവാര്‍ഡ് , കമുകറ അവാര്‍ഡ് തുടങ്ങിയവയും അരിസോണ യൂണിവേഴ്സ്റ്റിയുടെ ഓണററി ഡോക്ടറേറ്റും ലഭിച്ചിട്ടുണ്ട്.

Share This Article
Leave a comment