പിന്നണി ഗായകനും സംഗീതജ്ഞനുമായ പി ബി ശ്രീനിവാസിന്റെ 11-ാം ചരമവാർഷികമാണിന്ന്.
മലയാളം ഉള്‍പ്പടെ ഒട്ടേറെ ഇന്ത്യന്‍ ഭാഷകളില്‍ പിന്നണി ഗായകനായും സംഗീതജ്ഞനായും ഒരു കാലഘട്ടത്തെ സംഗീതസാന്ദ്രമാക്കിയ പി ബി എസ് എന്ന ചുരുക്ക പേരിൽ അറിയപ്പെട്ട പ്രതിവാദി ഭയങ്കര ശ്രീനിവാസ് എന്ന പി ബി ശ്രീനിവാസ്.
മാമലകള്‍ക്കപ്പുറത്ത് മരതകപട്ടുടുത്ത് മലയാളമെന്നൊരു നാടുണ്ട്… എന്ന പാട്ടിലൂടെ മലയാളിമനസില്‍ ചിരപ്രതിഷ്ഠ നേടിയ ഗായകന്‍ , കവി , സംഗീതജ്ഞൻ , സംഗീത ഗവേഷകന്‍ എന്നീ നിലകളിലെല്ലാം അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു.
1930 സെപ്റ്റംബര്‍ 22ന് ആന്ധ്രപ്രദേശിലെ കാക്കിനഡയില്‍ ഫണീന്ദ്രസ്വാമിയുടെയും ശേഷഗിരി അമ്മാളിന്റെയും മകനായി ജനനം . മൂന്നുപതിറ്റാണ്ടിലേറെ ചലച്ചിത്ര ഗാനരംഗത്ത് നിറഞ്ഞുനിന്ന അദ്ദേഹം തെലുങ്ക് , ഹിന്ദി , കന്നഡ , തമിഴ് , മലയാളം ഭാഷകളില്‍ ഒട്ടനവധി ചലച്ചിത്ര ഗാനങ്ങള്‍ ആലപിച്ചു . ഡിഗ്രിയും ഹിന്ദി വിശാരദും കഴിഞ്ഞ് ചലച്ചിത്ര സംഗീത രംഗത്തേക്ക് ചുവടുറപ്പിക്കുകയായിരുന്നു.
1961 ൽ എ വി എം ൻ്റെ ‘പാവമന്നിപ്പ്’ എന്ന ചിത്രത്തിൽ പാടിയ കാലങ്ങളിൽ അവൾ വസന്തം ‘ എന്ന ഗാനം സുപ്പർഹിറ്റായി . 1954 ലെ പുത്രധര്‍മ്മം ആണ് മലയാളത്തിലെ ആദ്യ ചിത്രം . നിണമണിഞ്ഞ കാല്പാടുകള്‍ എന്ന ചിത്രത്തില്‍ പാടിയ മാമലകള്‍ക്കപ്പുറത്ത് മരതകപട്ടുടുത്ത് മലയാളമെന്നൊരു നാടുണ്ട്…. എന്ന ഗാനം ശ്രിനിവാസിനെ മലയാളി മനസിലെ പ്രിയ പാട്ടുകാരനാക്കി.
1952-ൽ മിസ്റ്റ൪ സമ്പത്ത് എന്ന ചിത്രത്തിലൂടെയാണ് സിനിമാ ഗാനരംഗത്ത് ശ്രീനിവാസ് എത്തുന്നത് . പിന്നീട് തമിഴ് , തെലുങ്ക് , കന്നഡ , ഹിന്ദി ഭാഷകളില്‍ നിര്‍മ്മിച്ച ജാതകത്തിലൂടെയാണ് പിന്നണി ഗായകന്‍ എന്ന നിലയില്‍ പ്രശസ്തനാകുന്നത്
സിനിമാഗാനങ്ങൾക്കൊപ്പം ഭക്തിഗാനരംഗത്തും ശ്രദ്ധേയനായ പിബിഎസ്സിന്റെ ഹിറ്റുപാട്ടുകളുടെ മുഖ്യശില്പികൾ എം എസ് വിശ്വനാഥൻ – രാമമൂർത്തി ടീം ആയിരുന്നു.
ബലിയല്ല എനിക്കുവേണ്ടത് ബലിയല്ല… (റബേക്ക) , നിറഞ്ഞ കണ്ണുകളോടെ… (സ്‌കൂൾമാസ്റ്റർ) , തുളസീ വിളികേൾക്കൂ…. (കാട്ടുതുളസി) , ഭൂമി കുഴിച്ചു കുഴിച്ചു നടക്കും ഭൂതത്താനെ… (കളഞ്ഞു കിട്ടിയ തങ്കം) , ആകാശത്തിലെ കുരുവികൾ വിതക്കുന്നില്ല… (റെബേക്ക ) , വനദേവതമാരെ വിടനൽകൂ… ‘ (ശകുന്തള) , യാത്രക്കാരാ പോവുക..ജീവിതയാത്രക്കാരാ… (അയിഷ),കിഴക്കു കിഴക്കൊരാനാ…. (ത്രിവേണിയിൽ ലതയോടൊപ്പം) , രാത്രി…..രാത്രി…(ഏഴുരാത്രികൾ) , ഗീതേ ഹൃദയസഖി ഗീതേ…(പൂച്ചക്കണ്ണി) , കാവിയുടുപ്പുമായി… (സന്ധ്യ) , ക്ഷീരസാഗര…. (കുമാരസംഭവം) , കരളിൽ കണ്ണീർ നിറഞ്ഞാലും… (ബാബുമോൻ) , അത്യുന്നതങ്ങളിൽ ഇരിക്കും… (ഇനിയൊരുജന്മം തരൂ) തുടങ്ങിയ ഗാനങ്ങളെ അനശ്വരമാക്കിയത് പി ബി എസിന്റെ ശബ്ദമാധുരി കൂടിയാണ് . അദ്ദേഹം പാടിയ നിരവധി ഗാനങ്ങൾ ഇന്നും ജനപ്രിയമാണ് . പി ലീല , എസ് ജാനകി , പി സുശീല , ജിക്കി , കൃഷ്ണവേണി , ഗീത റോയി എന്നിവര്‍ക്കൊപ്പം നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ‘നവനീതസുധ’ എന്ന പുതിയൊരു രാഗംതന്നെ അദ്ദേഹം സൃഷ്ടിച്ചു . എട്ടു ഭാഷകളിൽ പ്രാവീണ്യമുള്ള അദ്ദേഹം വിവിധ ഭാഷകളിൽ നൂറുകണക്കിന് കവിതകളും ഗസലുകളും എഴുതിയിട്ടുണ്ട് . സിനിമാരംഗത്തുനിന്ന് പിന്‍വാങ്ങിയശേഷം കര്‍ണാടക സംഗീതത്തില്‍ ഗവേഷണം നടത്തി വൈരത്താക്കോല്‍ എന്ന ഗവേഷണഗ്രന്ഥം ഉള്‍പ്പെടെ മൂന്നു ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് . 2013 ഏപ്രിൽ 14-ന് അദ്ദേഹം അന്തരിച്ചു.
1960 -70 കാലഘട്ടത്തിലാണ് മലയാളത്തില്‍ അദ്ദേഹം സജീവമായിരുന്നത് . മലയാളത്തിലെ അക്കാലത്തെ എല്ലാ പ്രശസ്ത സംഗീത സംവിധായകരോടൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട് . മല്ലികാര്‍ജുന സ്‌തോത്രം , സംസ്‌കൃതഭക്തിഗാനങ്ങള്‍ , പുരന്ദരദാസന്റെ കൃതികള്‍ , ശ്രീ വെങ്കടേശ്വര സുപ്രഭാതം , മുകുന്ദമാല എന്നിവയെല്ലാം പാടിയിട്ടുണ്ട് . തമിഴ്‌നാട് സംഗീതനാടക അക്കാദമി ചെയര്‍മാനായി ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ചു . തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി അവാര്‍ഡ് , കമുകറ അവാര്‍ഡ് തുടങ്ങിയവയും അരിസോണ യൂണിവേഴ്സ്റ്റിയുടെ ഓണററി ഡോക്ടറേറ്റും ലഭിച്ചിട്ടുണ്ട്.