തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന വാഹനങ്ങൾ കർശന മാനദണ്ഡങ്ങൾ പാലിക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ്കൗൾ അറിയിച്ചു . എല്ലാ വാഹനങ്ങളുടേയും രജിസ്ട്രേഷൻ നമ്പർ , പ്രചാരണ പ്രദേശം , തീയതി , സ്ഥാനാർത്ഥിയുടെ പേര് എന്നിവ നൽകണം . അനുമതി ലഭിച്ചാൽ അത് എല്ലാവർക്കും കാണാവുന്ന രീതിയിൽ അതത് വാഹനത്തിൻ്റെ വിൻഡ് സ്ക്രീനിൽ പതിയ്ക്കുകയും വേണം . അനുബന്ധമായി വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിന് അധികൃതരിൽ നിന്ന് പ്രത്യേക അനുമതി വാങ്ങേണ്ടതാണ് . ഇരു ചക്രവാഹനങ്ങൾ , മറ്റു വാഹനങ്ങൾ എന്നിവ പ്രചാരണത്തിന് ഉപയോഗിക്കുന്നുണ്ടെങ്കിൽ 10 വാഹനങ്ങളിൽ അധികം ഒരു സമയത്ത് ഒരു കൂട്ടമായി ഉപയോഗിക്കാൻ പാടില്ലന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ അറിയിപ്പിൽ പറയുന്നു.
മൊബൈൽ വീഡിയോ വാൻ ഉപയോഗിക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറിൽ നിന്ന് നിർബന്ധമായും അനുമതി വാങ്ങണം . വീഡിയോ വോളുകളിൽ പ്രദർശിപ്പിക്കുന്ന വീഡിയോ /ഫോട്ടോ എന്നിവക്ക് മീഡിയ സർട്ടിഫിക്കേഷൻ ആൻ്റ് മോണിട്ടറിംഗ് കമ്മിറ്റിയുടെ (എം സി എം സി ) മുൻകൂർ അനുമതിപത്രം വാങ്ങിയിരിക്കണം . അത് വാഹനത്തിൽ സൂക്ഷിക്കുകയും വേണം . പ്രചാരണ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ ചെലവ് സംബന്ധിച്ച വിവരങ്ങൾ ചെലവ് നിരീക്ഷകർക്ക് കൃത്യമായി നൽകുകയും വേണം.
പ്രചാരണത്തിനായി ഒരു വാഹനത്തിന് അനുമതി ലഭിച്ചാൽ രണ്ടു ദിവസത്തിലധികം ഉപയോഗിക്കുന്നില്ലെങ്കിൽ അത് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ അറിയിക്കണം . അല്ലങ്കിൽ ആ ദിവസങ്ങളിലെ ചെലവിൽ അതും കൂടി ഉൾപ്പെടുത്തും. പ്രചാരണത്തിൻ്റെ ഭാഗമായി സംസ്ഥാനം മുഴുവൻ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറിൽ നിന്ന് പ്രത്യേക അനുമതി വാങ്ങേണ്ടതുണ്ട്. അഞ്ചു വാഹനങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിക്ക് ഇപ്രകാരം ഉപയോഗിക്കാം . ഒരു സ്ഥാനാർത്ഥിയുടെ ആവശ്യത്തിനായി അനുമതി നൽകിയ വാഹനം മറ്റൊരു സ്ഥാനാർത്ഥി ഉപയോഗിച്ചാൽ വാഹനം പിടിച്ചെടുക്കും. വോട്ടെടുപ്പു ദിവസം വോട്ടർമാർക്ക് സൗജന്യ യാത്രയ്ക്കായി വാഹനങ്ങൾ ഏർപ്പെടുത്തുന്നത് കുറ്റമായി കണക്കാക്കി ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു.