ഭാര്യയും ഭർത്താവും വ്യത്യസ്ഥ രാഷ്ട്രീയ പാർട്ടി നേതാക്കൻമാരാകുന്നതിൽ അത്ഭുതമൊന്നുമില്ല. വ്യത്യസ്ഥ പാർട്ടികളിൽപ്പെട്ട പാർലമെൻ്റംഗങ്ങളാകുന്നതിലും കാര്യമായ പ്രശ്നമൊന്നും ആരും കാണില്ല . തെരഞ്ഞെടുപ്പു സമയത്ത് പ്രശ്നമുണ്ടോ ? അങ്ങനെ ചോദിച്ചാൽ കുറച്ച് പ്രശ്നമുണ്ട് എന്നാണ് മധ്യ പ്രദേശിലെ ബാലാഘട്ട് പാർലമെൻ്റ് മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന ബി എസ് പി സ്ഥാനാർത്ഥിയായ കങ്കർ മുഞ്ചാരേ പറയുന്നത്. പറയുക മാത്രമല്ല , തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ അദ്ദേഹം വീട്ടിൽ കയറുകയില്ലന്നും തീരുമാനിച്ചു. അദ്ദേഹത്തിൻ്റെ ഭാര്യ അനുഭ മുഞ്ചാരെ നിലവിൽ മധ്യ പ്രദേശിലെ കോൺഗ്രസ് എം എൽ എയാണ് , പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയ്ക്കായി ആന്മാർത്ഥമായി പ്രവർത്തിക്കുകയും ചെയ്യുന്നു . ഇത് തങ്ങളുടെ സാധാരണക്കാരായ പ്രവർത്തകർക്കിടയിൽ തെറ്റിദ്ധാരണയുണ്ടാക്കുമെന്നാണ് കങ്കർ മുഞ്ചാരെയുടെ നിലപാട്.
വീടുവിട്ടിറങ്ങിയ ഭർത്താവിൻ്റെ പ്രവൃത്തി ഭാര്യയ്ക്ക് അത്ര ഇഷ്ടമായിട്ടില്ല . അദ്ദേഹം അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ആശയങ്ങളുമായി മുന്നോട്ടു പോകുന്നു , ഞാൻ എൻ്റേയും എന്നാണ് അവരുടെ നിലപാട് . 33 വർഷത്തെ ദാമ്പത്യം , ഒരു മകനുണ്ട് . ഞങ്ങൾ സന്തോഷത്തോടെയാണ് കഴിയുന്നത് – അനുഭ പറയുന്നു.
തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിൻ്റെ എതിർപക്ഷത്തുള്ള കോൺഗ്രസ് സ്ഥാനാർത്ഥിക്കായി ഞാൻ പ്രവർത്തിക്കും , പക്ഷേ അദ്ദേഹത്തെ പറ്റി മോശമായൊന്നും പറയില്ല എന്ന നിലപാടുമെടുത്തു അനുഭ മുഞ്ചാരേ.
