പാർലമെൻ്റ് തെരഞ്ഞെടുപ്പ് പടി വാതിൽക്കൽ എത്തി നിൽക്കെ കോട്ടയത്ത് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലും തിരുവനന്തപുരത്ത് കോൺഗ്രസിലും രാജിവയ്പ്പു മേളം.
കോട്ടയത്ത് യു ഡി എഫിൻ്റെ ജില്ലാ ചെയർമാനും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ പ്രധാന നേതാവുമായ സജി മഞ്ഞക്കടമ്പിൽ യു ഡി എഫ് ചെയർമാൻ സ്ഥാനവും ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനവും രാജിവച്ചു . മോൻസ് ജോസഫിൻ്റെ ഏകാധിപത്യ നടപടികളിലും ധാർഷ്ട്യത്തിലും സഹികെട്ടാണ് താൻ രാജിവച്ചതെന്ന് സജി പറയുന്നു. മോൻസ് ജോസഫിൻ്റെ പ്രവർത്തനങ്ങളിലുള്ള അതൃപ്തി പാർട്ടി ചെയർമാൻ പി ജെ ജോസഫിനോട് പല തവണ പറഞ്ഞിട്ടും ഫലമുണ്ടായില്ലന്നും സജി കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ നിന്നും മോൻസ് ജോസഫ് ഇടപെട്ട് തന്നെ ഒഴിവാക്കിയതായും സജി മഞ്ഞക്കടമ്പിൽ പറയുന്നു . സജിയുടെ രാജി യു ഡി എഫിന് കോട്ടയത്തെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വലിയ തലവേദനയുണ്ടാക്കും.
തിരുവനന്തപുരം ജില്ലയിലെ കോൺഗ്രസിലെ മുതിർന്ന നേതാവും ജില്ലാപഞ്ചായത്ത് അംഗവുമായ വെള്ളനാട് ശശി സി പി എമ്മിൽ ചേർന്നു . ഏറെക്കാലം പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന ശശി പ്രാദേശികമായി വലിയ ജനസ്വാധീനമുള്ള നേതാവുമാണ് . സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ ഉൾപ്പെടെയുള്ള നേതാക്കാൾ ചേർന്ന് ശശിയെ പാർട്ടിയിലേക്ക് സ്വീകരിച്ചു . നിരവധി പേർ കോൺഗ്രസിൽ നിന്ന് ഇനിയും സി പി എമ്മിൽ എത്തുമെന്ന് വെള്ളനാട് ശശി അവകാശപ്പെട്ടു.