ഓർമയിലെ ഇന്ന്: ഏപ്രിൽ – 01:ലാറി ബേക്കർ

At Malayalam
2 Min Read

ലാറി ബേക്കറുടെ 17-ാം ചരമവാര്‍ഷികമാണിന്ന്

ചെലവ് കുറഞ്ഞ വീട് എന്ന ആശയം പ്രചരിപ്പിയ്ക്കുക മാത്രമല്ല അത് പ്രവർത്തികമാക്കിയ , ജന്മംകൊണ്ട് ഇംഗ്ലീഷുകാരനും കർമംകൊണ്ട് ഇന്ത്യക്കാരനുമായി മാറിയ ലോകപ്രശസ്ത വാസ്തുശില്‍പിയാണ് ലോറന്‍സ് ബേക്കര്‍ എന്ന ലാറി ബേക്കര്‍ . 1917 മാര്‍ച്ച് 2 ന് ഇംഗ്ലണ്ടിലെ ബെര്‍മിങ്ഹാമില്‍ ജനിച്ചു . ചാള്‍സ് ഫ്രെഡറിക് ബേക്കര്‍ – മില്ലി ബേക്കര്‍ ദമ്പതികളുടെ ഇളയ മകനായ ലാറി ബേക്കര്‍ കിങ് എഡ്വാര്‍ഡ്സ് ഗ്രാമര്‍ സ്കൂള്‍ , ബര്‍മിങ് സ്കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബ്രിട്ടീഷ് ആര്‍ക്കിടെക്ട്സില്‍ ചേര്‍ന്നു. രണ്ടാം ലോക മഹായുദ്ധകാലത്തെ സേവനത്തിന്‍റെ ഭാഗമായി മൊബൈല്‍ സര്‍ജിക്കല്‍ ടീമിനൊപ്പം ചൈനയും ബര്‍മയും സന്ദര്‍ശിച്ചു.

കുറേ കാലങ്ങൾക്കു ശേഷം കുഷ്ഠരോഗ നിവാരണവും നിയന്ത്രണവുമായി ബന്ധപ്പെട്ട് കിഴക്കന്‍ ചൈനയില്‍ ഉണ്ടായിരുന്നു . ചൈനയില്‍ നിന്ന് ഇംഗ്ലണ്ടിലേയ്ക്കുള്ള മടക്കയാത്രയ്ക്കിടെ 1945 -ൽ മൂന്നു മാസം ബോംബെയില്‍ തങ്ങിയത് ലാറി ബേക്കറുടെ ജീവിതത്തിലെ വഴിത്തിരിവായി മാറി .

മഹാത്മാഗാന്ധിയുമായുണ്ടായ കൂടിക്കാഴ്ച ലാറി ബേക്കറുടെ ജീവിതം ആകെ മാറ്റി മറിച്ചു . ഗാന്ധിജിയില്‍ ആകൃഷ്ടനായ അദ്ദേഹം ഇന്ത്യയില്‍ താമസിച്ച് സേവനങ്ങൾ തുടരാന്‍ തീരുമാനിച്ചു.

- Advertisement -

സമാന ചിന്താഗതിക്കാരിയായ ഡോ.എലിസബത്ത് ജേക്കബ് എന്ന മലയാളി യുവതിയെ 1948 ല്‍ ലാറി ബേക്കര്‍ വിവാഹം കഴിച്ചു . 1960 കളുടെ മദ്ധ്യത്തില്‍ ലാറി ബേക്കറും ഭാര്യയും പ്രവര്‍ത്തനമേഖല ഹിമാലയന്‍ പ്രദേശങ്ങളിലേയ്ക്ക് മാറ്റി . അവിടെ വീടു വച്ചു , ആശുപത്രിയും സ്കൂളും സ്ഥാപിച്ചു . പിതാവിന്‍റെ മരണശേഷം ലാറി ബേക്കര്‍ ഇംഗ്ളണ്ടില്‍ നിന്ന് മാതാവിനെ ഇന്ത്യയിലേയ്ക്ക് കൂട്ടിക്കൊണ്ടു വന്നു . ഹിമാലയൻ താഴ്‌വാരങ്ങളില്‍ പത്തുവര്‍ഷം ബേക്കറിനൊപ്പം അമ്മ താമസിച്ചു.

അമ്മയുടെ മരണശേഷം ലാറിബേക്കര്‍ ഭാര്യയുമൊത്ത് കേരളത്തിലെത്തി . പിന്നാക്ക മേഖലയിലെ ഗോത്രവർഗക്കാര്‍ക്കിടയില്‍ ലാറി ബേക്കറും ഭാര്യയും സമയം ചെലവഴിച്ചു. അവിടെ വീടുവച്ച ബേക്കര്‍ ആശുപത്രിയും പണിഞ്ഞു . 1970 ല്‍ ആരോഗ്യ പരിപാലന ദൗത്യം സുഹൃത്തുക്കളെ ഏല്‍പ്പിച്ച് ലാറി ബേക്കര്‍ തിരുവനന്തപുരത്ത് താമസമാരംഭിച്ചു . 1989ല്‍ ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചു . കേരളത്തെ തന്റെ പ്രധാന പ്രവര്‍ത്തന കേന്ദ്രമാക്കി മാറ്റിയ ബേക്കര്‍ കേരളത്തിലുടനീളം ചെലവുകുറഞ്ഞതും എന്നാല്‍ മനോഹരവുമായ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു . ബേക്കറിന്റെ പാത പിന്തുടരുന്ന് നിരവധി ആര്‍ക്കിടെക്റ്റുകള്‍ ചെലവുകുറഞ്ഞ കെട്ടിടങ്ങള്‍ പണിയുന്നുണ്ട്. അതെല്ലാം ലാറി ബേക്കര്‍ മോഡൽ എന്നു പേരു വരത്തക്കവണ്ണം പ്രശസ്തമാണ് ആ വാസ്തുശില്പരീതി . ലാറി ബേക്കറുടെ സേവനങ്ങള്‍ക്ക് നിരവധി അംഗീകാരങ്ങളും ലഭിച്ചു. 1992ല്‍ യു.എന്‍.ഒയുടെ ഹാബിറ്റാറ്റ് അവാര്‍ഡ് , 1993ല്‍ വേള്‍ഡ് ഹാബിറ്റാറ്റ് അവാര്‍ഡ് തുടങ്ങിയവയും നേടി . 1990 ല്‍ ഭാരത സര്‍ക്കാര്‍ പത്മശ്രീ നല്‍കി ആദരിച്ചു . ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് ആര്‍ക്കിടെക്റ്റ് അവാര്‍ഡ് ലഭിച്ചിട്ടുള്ള അദ്ദേഹത്തിന് തിരുപ്പതി ശ്രീ വെങ്കടേശ്വര സര്‍വ്വകലാശാലയും സെന്‍ട്രല്‍ ഇംഗ്ലണ്ട് സര്‍വ്വകലാശാലയും ഡോക്ടേറ്റ് നല്‍കിയും കേരള സര്‍വ്വകലാശാല ഡി. ലിറ്റ് നല്‍കിയും ആദരിച്ചിട്ടുണ്ട്. 2007 ഏപ്രില്‍ 1ന് അദ്ദേഹം അന്തരിച്ചു

Share This Article
Leave a comment