കറുത്ത നിറത്തിൻ്റെ പേരിൽ തന്നെ ആദ്യമായല്ല സത്യഭാമ അധിക്ഷേപിയ്ക്കുന്നതെന്ന് ഡോ. ആല്‍ എല്‍ വി രാമകൃഷ്ണന്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരിൻ്റെ വിനോദ സഞ്ചാര വകുപ്പു സംഘടിപ്പിയ്ക്കുന്ന ഓണം വാരാഘോഷത്തിന്‍റെ ഭാഗമായി തിരുവനന്തപുരത്ത് നൃത്ത പരിപാടി അവതരിപ്പിയ്ക്കാൻ അനുമതി തേടി അപേക്ഷ അയച്ചതിനു പിന്നാലെ അന്ന് പരിപാടികളുടെ കോ-ഓര്‍ഡിനേറ്ററായിരുന്ന സത്യഭാമ ഫോണില്‍ വിളിച്ച് അധിക്ഷേപിച്ചിരുന്നു. ‘നിനക്ക് പറ്റിയതല്ല ഇതെന്ന്’ പറഞ്ഞ് അവര്‍ അവഹേളിയ്ക്കുകയായിരുന്നന്നും രാമകൃഷ്ണന്‍ പറഞ്ഞു.
സ്കൂള്‍ യുവജനോത്സവത്തില്‍ നല്ല പ്രകടനം കാഴ്ചവെച്ച തന്‍റെ ഒരു ശിഷ്യയ്ക്ക് മികച്ച സ്ഥാനം നിഷേധിച്ച സാഹചര്യം വന്നപ്പോള്‍ ചോദ്യം ചെയ്യുകയും അത് വലിയ തര്‍ക്കത്തില്‍ അവസാനിക്കുകയും ചെയ്തിരുന്നു. അതിന്‍റെ പേരില്‍ തനിക്കെതിരെ രണ്ടു കേസുകള്‍ ഇപ്പോഴും കോടതിയിലുണ്ടെന്നും രാമകൃഷ്ണന്‍ പറയുന്നു.
കലാമണ്ഡലത്തില്‍ താൻ പി എച്ച് ഡിക്ക് അപേക്ഷിച്ചപ്പോഴും അന്ന് കലാമണ്ഡലം ഭരണസമിതി അംഗമായിരുന്ന സത്യഭാമ തനിക്കെതിരെ പ്രവർത്തിച്ചിരുന്നു. അവർക്കെതിരെ പട്ടികജാതി കമ്മിഷനെ സമീപിക്കുകയും കമ്മിഷൻ കലാമണ്ഡലത്തിലേക്ക് നോട്ടിസ് അയക്കുകയും ചെയ്ത സാഹചര്യമുണ്ടായി. അപ്പോഴേക്കും ഭരണസമിതിയിൽ നിന്നും അവരെ ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു. അതിനാൽ കേസുമായി പിന്നെ താൻ മുന്നോട്ട് പോയില്ലെന്നും രാമകൃഷ്ണൻ പറയുന്നു.
തന്നെ മാത്രമല്ല കറുപ്പിന്റെ പേരിൽ അവർ അവഹേളിച്ചിട്ടുള്ളത്. നന്നായി നൃത്തം അവതരിപ്പിച്ച കുട്ടിക്ക് മികച്ച സ്ഥാനം നൽകാത്തതിനെ തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ പരാതി ഉന്നയിച്ചപ്പോൾ നിങ്ങൾ വെളുത്തിട്ടാണെങ്കിലും മകൾ കറുത്തിട്ടാണെല്ലോ എന്നായിരുന്നു ആ മത്സരത്തിന്റെ വിധികർത്താവു കൂടിയായിരുന്ന സത്യഭാമയുടെ മറുപടി. നല്ല സൗന്ദര്യമുള്ളവർ മാത്രം കളിക്കേണ്ടതാണ് മോഹിനിയാട്ടം എന്ന പരാമർശം നൃത്തമേഖലയ്ക്കും നവോത്ഥാന കേരളത്തിനും അവമാനമാണ്.
അക്കാദമിക തലത്തിലുള്ള കഴിവുകൾ പരിഗണിക്കാതെ ജാതിയും മതവുമാണ് ഇത്തരക്കാർ നോക്കുന്നതെന്നും രാമകൃഷ്ണൻ പറഞ്ഞു.