പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന വനിതാ സോഫ്റ്റ് വെയർ എഞ്ചിനിയറുടെ പരാതിയില്‍ ഭക്ഷണം വിതരണം ചെയ്യാനെത്തിയ സ്വിഗി ജീവനക്കാരന്‍ അറസ്റ്റിൽ. കല്‍ബുര്‍ഗി സ്വദേശി ആകാശ് എന്ന 27കാരനെയാണ് 30കാരി യുവതിയുടെ പരാതിയില്‍ അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 17ന് വൈകുന്നേരം ആറരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം.
യുവതി ഓര്‍ഡര്‍ ചെയ്ത ദോശ വിതരണം ചെയ്യാനെത്തിയതായിരുന്നു ആകാശ്. ഭക്ഷണം കൈമാറിയ ശേഷം കുടിക്കാന്‍ ഒരു ഗ്ലാസ് വെള്ളം വേണമെന്ന് ആകാശ് ആവശ്യപ്പെട്ടു. തുടര്‍ന്ന് യുവതി നല്‍കിയ വെള്ളം കുടിച്ച ശേഷം ആകാശ് മടങ്ങി. എന്നാല്‍ മിനിറ്റുകള്‍ക്ക് ശേഷം വീണ്ടും തിരികെ എത്തി അത്യാവശ്യമായി ടോയ്‌ലെറ്റ് ഉപയോഗിക്കാന്‍ അനുവദിക്കമെന്ന് ആവശ്യപ്പെട്ടു. ടോയ്‌ലെറ്റ് ഉപയോഗിച്ച ശേഷം വീണ്ടും വെള്ളം വേണമെന്ന് ആകാശ് ആവശ്യപ്പെട്ടു. ഇതോടെ അപ്പാര്‍ട്ട്‌മെന്റിന്റെ പുറത്തേക്ക് ഇറങ്ങി നില്‍ക്ക് വെള്ളം നല്‍കാമെന്ന് പറഞ്ഞ ശേഷം യുവതി അടുക്കളയിലേക്ക് പോയി. തുടര്‍ന്ന് യുവതിയുടെ പിന്നാലെയെത്തിയ ആകാശ് അവരെ ബലമായി കയറി പിടിക്കുകയായിരുന്നു. യുവതി ബഹളം വച്ചെങ്കിലും യുവാവ് പിന്‍മാറിയില്ല. തുടര്‍ന്ന് രക്ഷപ്പെടാന്‍ വേണ്ടി ഒരു പാത്രമെടുത്ത് ആകാശിന്റെ തലയില്‍ അടിച്ചതോടെ ഇയാള്‍ ഇറങ്ങി ഓടുകയായിരുന്നു.
ഉടന്‍ തന്നെ യുവതി വിവരം പൊലീസിന അറിയിച്ച് പരാതി നല്‍കുകയായിരുന്നു. കേസെടുത്ത പൊലീസ് ആപ്പ് അധികൃതരെ ബന്ധപ്പെട്ട ശേഷം ആകാശിന്റെ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ പിടികൂടുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഓണ്‍ലൈന്‍ ഡെലിവറി നടത്തുന്നവര്‍ക്ക് അപ്പാര്‍ട്ട്‌മെന്റിലേക്ക് പ്രവേശനം നിഷേധിച്ചെന്ന് അധികൃതര്‍ പറഞ്ഞു. ഭക്ഷണം അടക്കമുള്ളവ ഗേറ്റിന്റെ പുറത്തുവച്ച് സ്വീകരിക്കണമെന്ന നിബന്ധനയും താമസക്കാരെ അറിയിച്ചിട്ടുണ്ടെന്ന് ഇവര്‍ പറഞ്ഞു.