വിദ്വേഷ പ്രസ്താവന നടത്തിയ കര്‍ണാടകയിലെ ബിജെപി സ്ഥാനാര്‍ത്ഥി ശോഭ കരന്ത്ലജെക്കെതിരെ കേസെടുത്ത് തമിഴ്നാട് പൊലീസ്. ഐപിസി 153, 153എ, 505(1) (ബി), 505 (2) തുടങ്ങി വകുപ്പുകള്‍ ചുമത്തിയാണ് മധുര പൊലീസ് കേസെടുത്തത്. കലാപത്തിനും സാമുദായിക സ്പര്‍ദ്ധ ഉണ്ടാക്കാനും ശ്രമിച്ചതായും, സംസ്ഥാനങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് വിദ്വേഷ പ്രസ്താവന നടത്തിയതെന്നും എഫ്ഐആറില്‍ പറയുന്നു. ബെംഗളുരു നഗരത്തിലെ അൾസൂരിൽ പള്ളിക്ക് മുന്നിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടാണ് കേരളത്തിനും തമിഴ്നാടിനുമെതിരെ ശോഭാ കരന്ത്ലജെ രംഗത്തെത്തിയത്.
ഇരു സംസ്ഥാനങ്ങൾക്കുമെതിരെ വർഗീയ – വിദ്വേഷ പരാമർശങ്ങളാണ് കരന്ത്ലജെ നടത്തിയത്. തമിഴ്നാട്ടിലെ ആളുകൾ ബോംബ് ഉണ്ടാക്കാൻ പരിശീലനം നേടി ബംഗളൂരുവിൽ എത്തി സ്ഫോടനങ്ങൾ നടത്തുന്നു എന്നാണ് ശോഭ പറഞ്ഞത്. കേരളത്തിൽ നിന്ന് ആളുകൾ എത്തി കർണാടകയിലെ പെൺകുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നു എന്നും പറഞ്ഞു. ഇതിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനടക്കമുള്ളവർ രംഗത്തെത്തി. വിദ്വേഷ പരാമർശത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണമെന്നും മതസൗഹാർദം തകർക്കാനുള്ള നീക്കത്തിനെതിരെ കേസെടുക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.