കോട്ടയം ജില്ലയിലെ വൈക്കത്ത് വൻ കവർച്ച. വീടിന്റെ അലമാരയിൽ സൂക്ഷിച്ചിരുന്ന 70 പവൻ സ്വർണവും ഡയമണ്ടുകളും മോഷണം പോയതായാണ് വിവരം. വൈക്കം തെക്കേനാവള്ളിൽ പുരുഷോത്തമൻ നായരുടെ വീട്ടിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച രാത്രി മോഷണം നടന്നുവെന്നാണ് പൊലീസ് നിഗമനം.പൊലീസ് പറയുന്നത് ഇപ്രകാരമാണ്- പുരുഷോത്തമൻ നായർ, ഭാര്യ ഹൈമവതി, മകൾ ദേവീ പാർവതി എന്നിവരാണ് വീട്ടിൽ താമസിക്കുന്നത്.
മൂവരും തിങ്കളാഴ്ച രാത്രി 9.30നു പരിചയക്കാരനായ ഡ്രൈവർ രാജേഷിനേയും കൂട്ടി ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ പോയിരുന്നു. വാഹനം രാജേഷ് വീട്ടിൽ കൊണ്ടു വന്നു.ഇന്ന് ഉച്ച കഴിഞ്ഞു മൂന്നരയോടെ മൂവരും തിരികെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. പുറത്തു നിന്നു കതകിന്‍റെ പൂട്ടു തുറക്കാൻ നോക്കിയപ്പോൾ സാധിച്ചില്ല. തുടർന്നു നടത്തിയ പരിശോധനയിലാണ് മോഷണം നടന്ന വിവരം ശ്രദ്ധയിൽപ്പെട്ടത്.
പിന്നാലെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.വീടിന്‍റെ സമീപത്തുണ്ടായിരുന്ന ഏണി ഭിത്തിയിൽ ചാരിവച്ച നിലയിൽ പൊലീസ് കണ്ടെത്തി. വീടിന്‍റെ ഓടു പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. നാലു മുറികളിലെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. സമീപ പ്രദേശങ്ങളിലെ സി സി ടി വി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു.വിരലടയാള വിദഗ്ധർ എത്തി തെളിവുകൾ ശേഖരിച്ചു. വൈക്കം ഡി വൈ എസ് പി ഇമ്മാനുവൽ പോളിന്‍റെ നേതൃത്വത്തിലുള്ള പൊലീസാണ് അന്വേഷണം നടത്തുന്നത്.