തൃശൂര്‍ ജില്ലയിലെ പാലപ്പിള്ളി കുണ്ടായി ജനവാസമേഖലയില്‍ പുലി ഇറങ്ങി പശുവിനെ കൊന്നു. കുണ്ടായി കൊല്ലേരി കുഞ്ഞുമുഹമ്മദിന്റെ പശുവിനെയാണ് പുലി കൊന്നത്. രണ്ടാഴ്ച മുന്‍പ് പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റ പശുവിനെയാണ് വീണ്ടും ആക്രമിച്ചത്.
രാവിലെ ഒന്‍പതുമണിയോടെ പശുവിനു വെള്ളം കൊടുക്കാനായി വീട്ടുകാര്‍ തോട്ടത്തില്‍ എത്തിയപ്പോഴാണ് പശുവിനെ ചത്തനിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പു ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പുലി കടിച്ചുകൊന്നതാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.
വരന്തരപ്പിള്ളി പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ് പാലപ്പിള്ളി. റബർ കൃഷി ആണ് ഇവിടുത്തുകാരുടെ വരുമാന മാർഗം. ചാലക്കുടി ഡി എഫ് ഒയുടെ കീഴിലാണ് പാലപ്പിള്ളി വനമേഖല. ആനയും പുലിയും അടങ്ങുന്ന വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നത് പതിവു സംഭവമാണ്. കാട്ടാനകളുടെ ആക്രമണവും സ്ഥിരമാണ്. റബർ തൊഴിലാളികൾ, ബൈക്ക് യാത്രക്കാർ, സ്കൂൾ കുട്ടികൾ എന്നിവരാണ് കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. വൈകിട്ട് ആറുമണി കഴിഞ്ഞാൽ വീടിന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. പ്രദേശത്ത് പുലിയെ പിടികൂടാനായി കൂട് സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.