കൊല്ലം ജില്ലയിലെ ചിതറയിൽ വനിത എസ് ഐ ഉൾപ്പെടെയുള്ള പൊലീസുകാരെ ആക്രമിച്ച മൂന്നു പേർ പിടിയിലായി. അരിപ്പൽ അമ്മയമ്പലം ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെയായിരുന്നു ആക്രമണം. വേങ്കൊല്ല സ്വദേശികളായ സജിമോൻ, വിനീത്, രാജീവ് എന്നിവരാണ് അറസ്റ്റിലായത്.
ഇന്നലെ രാത്രി പത്തു മണിയോടെയായിരുന്നു സംഭവം. എസ് ഐയുടെ വാഹനത്തിനു മുന്നിൽ സംഘ നൃത്തം ചെയ്ത് പ്രതികള്‍ മാർഗ തടസം സൃഷ്ടിച്ചു. മുന്നോട്ടു പോകാൻ കഴിയാതെ വാഹനത്തിൽ നിന്നു പുറത്തിറങ്ങിയ വനിത എസ് ഐയെ തടഞ്ഞുവെച്ച് ചുറ്റും കൂടി നൃത്തം ചെയ്തു.
വനിത എസ് ഐ ഉപദ്രവിച്ചു, ജീപ്പിൻ്റെ കണ്ണാടി അടിച്ചു തകർത്തു എന്നിവയാണ് കുറ്റങ്ങൾ. കണ്ടാൽ അറിയാവുന്ന അൻപതു പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കൽ, പൊലിസിൻ്റെ കൃത്യനിർവ്വഹണം തടസപ്പെടുത്തൽ പൊതുമുതൽ നശിപ്പിയ്ക്കൻ , പൊലീസിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു തുടങ്ങി ജാമ്യമില്ലാവകുപ്പു പ്രകാരമാണ് കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. മറ്റു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കയാണ്.