ടോപ് എംപ്ലോയേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കുന്ന ലോകത്തിലെ ഏറ്റവും വലിയ തൊഴിൽ ദാതാക്കളുടെ പട്ടികയിൽ (ഗ്ലോബൽ ടോപ്പ് എംപ്ലോയർ ലിസ്റ്റ്) ഒന്നാമതായി വീണ്ടും ഒരു ഇന്ത്യൻ കമ്പനി. തുടർച്ചയായി ഒമ്പതാം വർഷമാണ് ഈ കമ്പനി ആഗോളതലത്തിൽ ഏറ്റവും വലിയ തൊഴിൽദാതാവ് എന്ന സ്ഥാനം സ്വന്താമാക്കുന്നത്. ഇന്ത്യയുടെ അഭിമാനമായ ടാറ്റ കൺസൾട്ടൻസി സർവീസസിനാണ് ഈ അപൂര്‍വ നേട്ടം. യൂറോപ്പ്, യുകെ, മിഡിൽ ഈസ്റ്റ്, നോർത്ത് അമേരിക്ക, ലാറ്റിൻ അമേരിക്ക, തെക്ക്-കിഴക്കൻ ഏഷ്യ എന്നിവയുൾപ്പെടെ 32 രാജ്യങ്ങളിലും പ്രദേശങ്ങളിലും ടി സി എസി നെ മികച്ച തൊഴിൽദാതാവായി തിരഞ്ഞെടുത്തതിനു പിന്നാലെയാണ് ഈ ആഗോള അംഗീകാരം തേടിയെത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയം.
ഇന്ത്യ അടക്കം 55 ലോകരാജ്യങ്ങളിലായി പ്രവർത്തിക്കുന്ന ഐ ടി കമ്പനിയാണ് ടാറ്റ കൺസൾട്ടൻസി സർവീസ് എന്ന ടി സി എസ്. തങ്ങളുടെ ജീവനക്കാരുടെ കഴിവും പ്രവർത്തന മികവും കൊണ്ടാണ് തുടർച്ചയായി ഒമ്പതാം വർഷവും ഗ്ലോബൽ എംപ്ലോയർ ലിസ്റ്റിൽ ഒന്നാമത് എത്താൻ കഴിഞ്ഞതെന്ന് ടി സി എസ് വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു .153 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്നവര്‍ 55 രാജ്യങ്ങളിലായി (2023 ഡിസംബർ 31 വരെ) 6,03,305 ജീവനക്കാരാണ് ടി സി എസി നുള്ളത്. ആകെ ജീവനക്കാരിൽ 35.7 ശതമാനം സ്ത്രീകൾ ആണെന്നുള്ളതാണ് ടി സി എസി ന്റെ മറ്റൊരു പ്രത്യേകത. തൊഴിലാളി കേന്ദ്രീകൃത പ്രവര്‍ത്തനമാണ് ടി സി എസി ന്റേതെന്നും വൈവിധ്യമായ തൊഴിലാളി നിയമനമാണ് നടത്തുന്നതെന്നും ടി സി എസ് വാർത്താ ക്കുറിപ്പിൽ പറയുന്നു.
തൊഴിലുടമയും ജീവനക്കാരും മികച്ച പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്നത് മികച്ച ഫലം നൽകുമെന്നതിന്റെ തെളിവാണ് തുടർച്ചയായി ഒമ്പതാം തവണയും ഗ്ലോബൽ ടോപ്പ് എംപ്ലോയർ ആയി കമ്പനി തിരഞ്ഞെടുക്കപ്പെട്ടതിന്റെ കാരണം എന്ന് ടോപ്പ് എംപ്ലോയേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡേവിഡ് പ്ലിംഗ് പറഞ്ഞു. ‘ടി സി എസ് ദീർഘകാലമായി സാക്ഷ്യപ്പെടുത്തിയ മികച്ച തൊഴിലുടമയാണ്. രാജ്യങ്ങളായ രാജ്യങ്ങളിൽ തുടങ്ങി, പ്രാദേശികമായി നേട്ടങ്ങൾ കൊയ്ത്, ഇപ്പോൾ വർഷങ്ങളായി ഒരു മുൻനിര ഗ്ലോബൽ ടോപ്പ് എംപ്ലോയർ ആയി തുടരുന്നു. ടി സി എസിലെ തൊഴിലാളി കേന്ദ്രീകൃത കാഴ്ചപ്പാടിന്റെ തെളിവാണിത്. തൊഴിലുടമയും ജീവനക്കാരും തമ്മിലുള്ള ഒരു യഥാർത്ഥ പങ്കാളിത്തമാണ് ഇവിടെ കാണുന്നത്’ എന്നും അദ്ദേഹം പറഞ്ഞു.
