ലോക്സഭ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ കോണ്‍ഗ്രസ്- ഡി എം കെ സഖ്യം സീറ്റ് ധാരണയിലെത്തി. പുതുച്ചേരിയില്‍ ഒരു സീറ്റും തമിഴ്നാട്ടില്‍ ഒമ്പത് സീറ്റുമാണ് ഡി എം കെ കോണ്‍ഗ്രസിന് അനുവദിച്ചത്.
2019ല്‍ മത്സരിച്ച പത്തില്‍ ഒമ്പതും കോണ്‍ഗ്രസ് നേടിയിരുന്നു. തമിഴ്നാട്ടില്‍ 39 ലോക്സഭാ സീറ്റുകളാണുള്ളത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കെ സി വേണുഗോപാല്‍, അജോയ് കുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ എം കെ സ്റ്റാലിനും തമിഴ്നാട് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ സെല്‍വപെരുന്തഗൈയുമാണ് സീറ്റുകൾ സംബന്ധിച്ച അന്തിമ ധാരണയിലെത്തിയത്.
തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും 40 സീറ്റുകളിലും ഡി എം കെയുടെ നേതൃത്വത്തിലുള്ള സഖ്യം വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച കെ സി വേണുഗോപാല്‍, കോണ്‍ഗ്രസും ഡി എം കെയും തമ്മിലുള്ള ബന്ധം ഭദ്രമാണെന്നും പറഞ്ഞു. ഒരുമിച്ചു പോരാടുകയും ഒരുമിച്ചു വിജയിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡി എം കെ മിക്ക സഖ്യകക്ഷികളുമായും ഇതിനോടകം സീറ്റു പങ്കിടല്‍ ധാരണയിലെത്തി . വിടുതലൈ ചിരുതൈഗല്‍ പാര്‍ട്ടിക്ക് (വി സി കെ) സംവരണ മണ്ഡലങ്ങളില്‍ രണ്ടു സീറ്റുകള്‍ അനുവദിച്ചിരുന്നു. വൈകോയുടെ നേതൃത്വത്തിലുള്ള എം ഡി എം കെക്ക് ഒരു സീറ്റും നല്കി. നിലവിലെ ലോക്സഭയില്‍ വി സി കെ പ്രതിനിധീകരിക്കുന്ന രണ്ടു സീറ്റുകളായ ചിദംബരത്തും വിഴുപുരത്തും മത്സരിക്കും.