വടകര ലോക്സഭാ മണ്ഡലത്തിലെ ഫലം എന്തായാലും കേരളത്തിൽ ഒരു മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് ഉറപ്പ്. അത് പാലക്കാട് ആണോ മട്ടന്നൂർ ആണോ എന്ന് വടകരക്കാർ തീരുമാനിക്കും. നിലവിലെ രണ്ട് എം എൽ എ മാര്‍ തമ്മിലുളള പോരാട്ടമാണ് വടകരയിൽ ചൂടുപിടിയ്ക്കുന്നത്.
മൂന്നു തവണ തുടർച്ചയായി ജയിച്ച പാലക്കാട് നിയമസഭാ മണ്ഡലത്തിൽനിന്ന് ഷാഫി പറമ്പിൽ വടകര ലോക്സഭാ മണ്ഡലത്തിലേക്ക് മാറിയാണ് പോരാട്ടത്തിനിറങ്ങുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഷാഫിയുടെ വിജയം 3,859 വോട്ടുകൾക്കായിരുന്നു. ഷാഫി വിജയിക്കുകയും പാലക്കാട് ഉപതെരഞ്ഞെടുപ്പ് വരികയും ചെയ്താൽ മണ്ഡലം നിലനിർത്താനാകുമെന്ന് കോൺഗ്രസിന് ഉറപ്പു പറയാനാവാത്ത അവസ്ഥയാണെന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പു കണക്കുകൾ സൂചിപ്പിക്കുന്നത്.
2016 ലെ ഷാഫിയുടെ 17,483 വോട്ടുകളുടെ ഭൂരിപക്ഷം ആണ് കഴിഞ്ഞ തവണ ഇ .ശ്രീധരനോടുളള മത്സരത്തിൽ കുത്തനെ ഇടിഞ്ഞത്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് വന്നാൽ അത് യു ഡി എഫിന് അഗ്നിപരീക്ഷയാകും. എല്ലാ കാലത്തും ഇടതുപക്ഷത്തിന്റെ അടിയുറച്ച കോട്ടയായ മട്ടന്നൂരിൽ കെ കെ ശൈലജയ്ക്ക് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച ഭൂരിപക്ഷം 60,963 വോട്ടുകളുടേതാണ്. ഇത്തവണ വടകര ലോക്സഭാ മണ്ഡലത്തിൽ ശൈലജ വിജയിച്ചാൽ മട്ടന്നൂരിൽ ഉപതെരഞ്ഞെടുപ്പുണ്ടാകും. അങ്ങനെ വന്നാൽ പാർട്ടിക്ക് ഒട്ടും ആശങ്ക വേണ്ടാത്ത മണ്ഡലമാണ് മട്ടന്നൂർ എന്ന ആത്മവിശ്വാസത്തിലുമാണ് സി പി എം