കോതമംഗലം ഡിവൈഎസ്പിയെ ആക്രമിച്ച കേസിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന് ഉപാധികളോടെ ജാമ്യം. കോതമംഗലം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. ഇന്നത്തെ പ്രതിഷേധവുമായി ബന്ധപ്പെട്ട് നാലാമത്തെ കേസിലാണ് ഷിയാസിന് ജാമ്യം ലഭിക്കുന്നത്. അതേസമയം മുഹമ്മദ് ഷിയാസിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഷിയാസ് സമാന്തരമായി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് 16-ാം തിയ്യതി വരെ അറസ്റ്റ് തടഞ്ഞത്. കോതമംഗലം സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് വാഹനം ആക്രമിച്ചുവെന്ന കേസില്‍ മുഹമ്മദ് ഷിയാസിന് കോടതി രാവിലെ ജാമ്യം അനുവദിച്ചിരുന്നു.
ജാമ്യം നേടി പുറത്തുവന്ന ഉടന്‍ ഡിവൈ.എസ്.പിയെ ആക്രമിച്ച കേസില്‍ അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്യാന്‍ പോലീസ് ശ്രമിച്ചു. എന്നാല്‍ അദ്ദേഹം ഓടി കോടതി സമുച്ചയത്തിലേക്ക് കയറിയതോടെ ഈ നീക്കം പരാജയപ്പെടുകയായിരുന്നു. സ്ഥിരം കുറ്റവാളിയാണ് മുഹമ്മദ് ഷിയാസ് എന്നും, 62 കേസുകളുലുണ്ടെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. പൊലീസിനെ ആക്രമിച്ച കേസിലെ പ്രതിയെ വെറുതെ വിടുന്നത് സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
എന്നാല്‍ പ്രതിഷേധത്തിന്റെ ഭാഗമായുണ്ടായതാണ് സംഘര്‍ഷമെന്നും ബോധപൂര്‍വ്വം പൊലീസിനെ ആക്രമിച്ചിട്ടില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. കോതമംഗലത്തുണ്ടായത് വൈകാരിക വിഷയമാണ്. ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഇടപെടാതിരിക്കാനാകില്ലെന്നും പ്രതിഭാഗം വ്യക്തമാക്കി.
