വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയിലായി. സംഭവ ശേഷം ഒളിവില്‍ പോയ പ്രാവച്ചമ്പലം അരിക്കട മുക്ക് അനസ് മന്‍സിലില്‍ ആരീഫ് (19) ആണ് പിടിയിലായത്. തമിഴ്‌നാട് കുളച്ചലില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. എം ജി കോളജിലെ വിദ്യാര്‍ഥിനിയെ ഇയാൾ ആയുധം കൊണ്ട് കഴുത്തില്‍ മുറിവേല്‍പ്പിക്കുകയായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം. പേപ്പര്‍ മുറിക്കാന്‍ ഉപയോഗിക്കുന്ന ബ്‌ളേഡ് ഉപയോഗിച്ച് പ്രാവച്ചമ്പലം കോണ്‍വെന്റ് റോഡില്‍ വെച്ചായിരുന്നു ആക്രമിച്ചത്. വിദ്യാര്‍ഥിനിയുടെ വീട്ടിലേയ്ക്ക് പോകുന്ന ഇടവഴിയില്‍ കാത്തുനിന്നാണ് പ്രതി ആക്രമിച്ചത്. പെണ്‍കുട്ടി കുതറി മാറി വീട്ടിലേയ്ക്ക് ഓടുകയായിരുന്നു. മുറിവേറ്റ വിദ്യാര്‍ത്ഥിനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.
പൊലീസ് വധശ്രമത്തിന് കേസെടുത്തു. തുടർന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. പൊലീസും ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തി. പിടിയിലായ ആരീഫിനെ സംഭവ സ്ഥലത്തെത്തിച്ച് തെളിവുമെടുത്തു. പ്രേമ നൈരാശ്യമായിരുന്നു അക്രമത്തിന് പിന്നിലെന്ന് പൊലിസ് പറയുന്നു.