ഫുട്ബോൾ മത്സരങ്ങളിൽ നീലക്കാര്‍ഡ് കൊണ്ടുവരാനുള്ള നീക്കം ഉപേക്ഷിച്ച് ഫിഫ. കളത്തില്‍ മോശം പെരുമാറ്റമോ റഫറിയോട് ഉള്‍പ്പെടെ തട്ടിക്കയറുകയോ ചെയ്യുന്നതിന് നൽകുന്നതാണ് നീലക്കാര്‍ഡ്. നീലക്കാര്‍ഡ് പ്രയോഗിക്കുന്നതുവഴി ഫുട്ബോളിന്‍റെ അന്തസ്സത്ത നഷ്ടപ്പെടുമെന്ന് ഫിഫ അധ്യക്ഷന്‍ ജിയാനി ഇന്‍ഫന്‍റിനോ അഭിപ്രായപ്പെട്ടു. നീലക്കാര്‍ഡിന് ഫിഫ സമ്പൂര്‍ണമായി എതിരാണ്. ആശയങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും ഫിഫ എതിരല്ല. പക്ഷേ, കളിയുടെ അന്തസ്സത്തയും പാരമ്പര്യവും സംരക്ഷിക്കണം. അതുകൊണ്ട് നീലക്കാര്‍ഡ് വേണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫുട്‌ബോളിലെ താത്കാലിക സസ്‌പെന്‍ഷനായാണ് ബ്ലു കാര്‍ഡുകള്‍ ഉപയോഗിക്കുുന്നത്. ഫുട്ബോളില്‍ ചുവപ്പ്, മഞ്ഞ കാര്‍ഡുകള്‍ക്ക് പിന്നാലെ നീലക്കാര്‍ഡും കൊണ്ടുവരാന്‍ ഫുട്ബോള്‍ നിയമനിര്‍മാണ സംഘടനയായ ഇന്‍റര്‍നാഷണല്‍ ഫുട്ബോള്‍ അസോസിയേഷന്‍ ബോര്‍ഡ് ശ്രമം നടത്തിയിരുന്നു. എതിര്‍ ടീം കളിക്കാരനെ ഗ്രൗണ്ടില്‍ ഫൗള്‍ ചെയ്ത് വീഴ്ത്തിയാല്‍ ഉള്‍പ്പെടെ നീലക്കാര്‍ഡ് പ്രയോഗിക്കും. കളിക്കാരുടെ പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനും മാച്ച് ഒഫീഷ്യലുകളോടുള്ള ബഹുമാനം വര്‍ധിപ്പിക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് പുതിയ കാര്‍ഡ് അവതരിപ്പിക്കാന്‍ തീരുമാനിച്ചത്.