ഹിമാചല്‍ പ്രദേശില്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് അട്ടിമറി ജയം. ഹിമാചല്‍ പ്രദേശില്‍ ഒഴിവുവന്ന ഏക രാജ്യസഭ സീറ്റിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ നറുക്കെടുപ്പിലൂടെ ബി ജെ പി സ്ഥാനാര്‍ഥി ഹര്‍ഷ് മഹാജന്‍ വിജയിച്ചു.
കോണ്‍ഗ്രസിന്റെ മനു അഭിഷേക് സിങ് വിയെയാണ് പരാജയപ്പെടുത്തിയത്. നിലവില്‍ 68 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 40 എം എല്‍ എമാരാണുള്ളത്. ആറു കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്നു സ്വതന്ത്രന്മാരും ക്രോസ് വോട്ട് ചെയ്തതാണ് ബി ജെ പിയെ വിജയത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ഉത്തരേന്ത്യയിലെ ഏക കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയിലായി.
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടാണ് ബി ജെ പി ജയിച്ചത്. നിലവില്‍ ബിജെപിക്ക് 25 എംഎല്‍എമാര്‍ മാത്രമാണുള്ളത്. തെരഞ്ഞെടുപ്പില്‍ ഹര്‍ഷ് മഹാജനും മനു അഭിഷേക് സിങ് വിക്കും 34 വോട്ടുകള്‍ വീതം ലഭിച്ചപ്പോള്‍ നറുക്കെടുപ്പിലേക്ക് നീളുകയായിരുന്നു.
നറുക്കെടുപ്പില്‍ ഹര്‍ഷ് മഹാജന് അനുകൂലമായി വിധി വന്നതോടെ, കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ വ്യാഴാഴ്ച അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കത്തിലാണ് ബി ജെ പി.ഇത്രയും വലിയ ഭൂരിപക്ഷമുണ്ടായിട്ടും രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി ജെ പി അധ്യക്ഷനെയും അമിത് ഷായെയും അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞങ്ങളുടെ സാധ്യതകള്‍ വളരെ കുറവാണെന്ന് തോന്നിയപ്പോള്‍ ഞങ്ങള്‍ ഒരു വിജയം നേടി.
പ്രതിപക്ഷ നേതാവ് ജയറാം താക്കൂര്‍ പറയുന്നു.അതിനിടെ, ആറു കോണ്‍ഗ്രസ് എം എല്‍ എമാരെ ബി ജെ പി തട്ടിക്കൊണ്ടുപോയെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിങ് സുഖു ആരോപിച്ചു. ഹരിയാനയിലേക്കാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. സംസ്ഥാന പൊലീസിന്റേയും സി ആര്‍ പി എഫിന്റേയും അകമ്പടിയോടെയാണ് കോണ്‍ഗ്രസ് എം എല്‍ എമാരെ ബി ജെ പി തട്ടിക്കൊണ്ടുപോയതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
