പലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഇഷ്തയ്യ രാജിവച്ചു. ഗാസയിൽ ഇസ്രായേലിന്‍റെ വംശഹത്യ അവസാനിക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി. രാജിക്കത്ത് പലസ്തീൻ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസിന് കൈമാറി. വെസ്റ്റ് ബാങ്കിലെ അക്രമങ്ങളും ഗാസയുദ്ധവും പട്ടിണിയും കണക്കിലെടുത്താണ് തന്‍റെ രാജി എന്ന് മുഹമ്മദ് ഇഷ്തയ്യ പറഞ്ഞു. ഗാസയിലെ ഇസ്രായേൽ ആക്രമണം അവസാനിച്ചാലുടൻ പുതിയ സർക്കാർ രൂപീകരിക്കാൻ പ്രസിഡന്റ് നീക്കം നടത്തുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ഇത്തരത്തില്‍ പുതിയ സർക്കാർ രൂപീകരിക്കുകയാണെങ്കില്‍ രാജിവയ്ക്കുമെന്ന് മുഹമ്മദ് ഇഷ്തയ്യ നേരത്തെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണോ രാജിയെന്നും സംശയമുണ്ട്.
അക്കാദമിക് സാമ്പത്തിക വിദഗ്ധനായ മുഹമ്മദ് ഇഷ്തയ്യ 2019 ലായിരുന്നു അധികാരമേറ്റത്. 30 വർഷം മുമ്പ് ഇടക്കാല ഓസ്‌ലോ സമാധാന ഉടമ്പടി പ്രകാരം രൂപീകരിച്ച പലസ്തീനിയൻ അതോറിറ്റി, അധിനിവേശ വെസ്റ്റ് ബാങ്കിൻ്റെ ചില ഭാഗങ്ങളിൽ പരിമിതമായ ഭരണം നടത്തുന്നുണ്ടെങ്കിലും 2007-ൽ ഹമാസുമായുള്ള മത്സരത്തെ തുടർന്ന് ഗാസയിൽ അധികാരം നഷ്ടപ്പെട്ടു. നിലവില്‍ ഗാസ പൂർണ്ണമായും ഹമാസിന്റെ കൈവശമാണ്.
