ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലും നിരാശപ്പെടുത്തിയതിന് പിന്നാലെ യുവതാരം രജത് പാടീദാറിനെതിരെ വിമര്‍ശനവുമായി ഇന്ത്യൻ ആരാധകര്‍. തുടര്‍ച്ചയായി മൂന്നു ടെസ്റ്റുകളിലും അവസരം നല്‍കിയിട്ടും പാടീദാറിന് തിളങ്ങാനായില്ല. ഇന്ന് 42 പന്തില്‍ 17 റണ്‍സെടുത്ത് നല്ല തുടക്കമിട്ടെങ്കിലും ഷൊയ്ബ് ബഷീറിന്‍റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി പുറത്തായി. നാലു ബൗണ്ടറികള്‍ സഹിതമാണ് രജത് പാടീദാര്‍ 17 റണ്‍സടിച്ചത്.തുടര്‍ച്ചയായി അഞ്ചാമത്തെ ഇന്നിംഗ്സിലും നിരാശപ്പെടുത്തിയതോടെ രജത് പാടീദാറിന്‍റെ ടെസ്റ്റ് ഭാവിയുടെ കാര്യത്തില്‍ തീരുമാനമായെന്നും താങ്കളുടെ സേവനങ്ങള്‍ക്ക് പെരുത്ത നന്ദിയുണ്ടെന്നും ആരാധകര്‍ എക്സില്‍ കുറിക്കുന്നു.
സൂര്യകുമാര്‍ യാദവിന്‍റെ ടെസ്റ്റ് ക്രിക്കറ്റ് അരങ്ങേറ്റം പോലെയായി രജത് പാടീദാറിന്‍റെ ടെസ്റ്റ് അരങ്ങേറ്റമെന്നാണ് ചിലര്‍ സൂചിപ്പിക്കുന്നത്.മലയാളി താരം സഞ്ജു സാംസണ് ആദ്യ 20 -20 മത്സരം കളിച്ചശേഷം അടുത്ത അവസരത്തിനായി അഞ്ചു വര്‍ഷം കാത്തിരിക്കേണ്ടിവന്നപ്പോള്‍ രജത് പാടീദാറിന് അവസരങ്ങളുടെ പെരുമഴയാണ് സെലക്ടര്‍മാരും ബിസിസിഐയും ഒരുക്കിക്കൊടുക്കുന്നതെന്നും ആരാധകര്‍ വിമര്‍ശിക്കുന്നുണ്ട്.
വിരാട് കോലിയും കെ എല്‍ രാഹുലും ടീമിൽ ഇല്ലാതായതോടെയാണ് രണ്ടാം ടെസ്റ്റു മതുല്‍ രജത് പാടീദാറിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചത്. എന്നാല്‍ പിന്നീട് കളിച്ച അഞ്ച് ഇന്നിംഗ്സുകളില്‍ ഒന്നില്‍ പോലും പാടീദാറിന് ഒന്നും ചെയ്യാനായില്ല. എന്നാല്‍ കഴിഞ്ഞ ടെസ്റ്റില്‍ അരങ്ങേറിയ സര്‍ഫറാസ് ഖാനാകട്ടെ അരങ്ങേറ്റ ടെസ്റ്റിലെ രണ്ട് ഇന്നിംഗ്സുകളിലും അര്‍ധസെഞ്ചുറികളുമായി തിളങ്ങുകയും ചെയ്തു.
