സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് അടിമുടി പരിഷ്‌കരിച്ചു. കാർ ഉൾപ്പെടെയുള്ള ലൈറ്റ് മോട്ടോർ വാഹനങ്ങളുടെ ലൈസന്‍സ് ലഭിക്കാനായുള്ള ‘H’ ടെസ്റ്റ് ഉള്‍പ്പെടെ ഒഴിവാക്കും. ഓട്ടോമാറ്റിക് ഗിയര്‍ ഷിഫ്റ്റുള്ള വാഹനങ്ങള്‍ക്കും വൈദ്യുതവാഹനങ്ങള്‍ക്കും ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റില്‍ വിലക്കേര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള മാറ്റങ്ങള്‍ സംബന്ധിച്ച ഉത്തരവ് ഗതാഗത കമ്മീഷണര്‍ എസ്. ശ്രീജിത്ത് പുറത്തിറക്കി.
ഉത്തരവിലെ നിർദേശങ്ങൾ
ഗിയറുള്ള ഇരുചക്രവാഹനങ്ങളുടെ ലൈസന്‍സ് ടെസ്റ്റിന് കാല്‍പ്പാദം കൊണ്ട് ഗിയര്‍ മാറ്റുന്ന തരത്തിലുള്ളതും 95 സി.സിയ്ക്ക് മുകളില്‍ എഞ്ചിന്‍ കപ്പാസിറ്റിയുള്ളതുമായ വാഹനങ്ങള്‍ ഉപയോഗിക്കണം. കൈകള്‍ കൊണ്ട് ഗിയര്‍ മാറ്റുന്ന തരം ഇരുചക്ര വാഹനങ്ങള്‍ കൊണ്ട് ഡ്രൈവിങ് ടെസ്റ്റ് നടത്താന്‍ പാടില്ല.
മോട്ടോര്‍ സൈക്കിള്‍ ലൈസന്‍സിനായുള്ള റോഡ് ടെസ്റ്റ് വാഹനഗതാഗതമുള്ള റോഡില്‍ നടത്തണം. ഗ്രൗണ്ടില്‍ ടെസ്റ്റ് നടത്തുന്നത് ഉദ്യോഗസ്ഥരുടെ വീഴ്ചയായി കണക്കാക്കും.
ഡ്രൈവിങ് സ്‌കൂളുകളുടെ വാഹനങ്ങളുടെ കാലാവധി 15 വര്‍ഷമാക്കി നിജപ്പെടുത്തി. നിലവില്‍ 15 വര്‍ഷത്തില്‍ കൂടുതല്‍ കാലപ്പഴക്കമുള്ള വാഹനങ്ങള്‍ മെയ് ഒന്നിന് മുമ്പായി ഒഴിവാക്കി പകരം വാഹനങ്ങള്‍ ഏര്‍പ്പെടുത്തണം.