വയനാട്ടിലെ ആളെ കൊല്ലി കാട്ടാന ബേലൂർ മഖ്‌നയെ പിടികൂടാനുള്ള ശ്രമം പതിനൊന്നാം ദിനത്തിലും ഫലം കാണാതെ തുടരുന്നു. ഇതിനിടെ ദൗത്യത്തിന് ആക്ഷൻപ്ലാൻ തയ്യാറാക്കാൻ ഹൈക്കോടതി നിർദേശം നൽകി. ഇന്നലെ മന്ത്രിതല സംഘം വയനാട് സന്ദർശിച്ചതിന് പിന്നാലെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയും ഇന്ന് വയനാട്ടിലെത്തും.
ബേലൂർ മഖ്‌നയുടെ സഞ്ചാരം അതിർത്തി കടന്നായതിനാൽ സംസ്ഥാനങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഇല്ലാതിരിക്കാനാണ് ഹൈക്കോടതിയുടെ നിർദേശം. ആനയെ പിടികൂടാൻ ഇതുവരെ ദൗത്യസംഘത്തിന് കഴിയാതിരുന്ന പശ്ചാത്തലത്തിലാണ് ദൗത്യത്തിന് ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ കേരള, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങൾക്ക് ഹൈക്കോടതി നിർദേശം നൽകിയത്.
അതിനിടെ, കഴിഞ്ഞ ദിവസം തിരച്ചിലിനായി ചെക്പോസ്റ്റ് കടന്ന ദൗത്യസംഘത്തെ കർണാടക സംഘം തടഞ്ഞു. തിങ്കളാഴ്ച രാത്രി 10 മണിയോടെ ബേഗൂർ റേഞ്ച് ഓഫീസർ അടക്കമുള്ളവരെ തടഞ്ഞത്. ഇതിനു പിന്നാലെ പുഴ മുറിച്ചു കടന്ന ആന വയനാട്ടിലെ പെരിക്കല്ലൂർ ജനവാസ കേന്ദ്രത്തിലെത്തിയിരുന്നു. അതിനിടെ, കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് ഇന്ന് വയനാട്ടിലെത്തും. വൈകുന്നേരം ആറരയോടെ എത്തുന്ന മന്ത്രി ഭൂപേന്ദ്ര യാദവ്, രാത്രി വന്യജീവി ആക്രമണങ്ങളിൽ ജീവൻ നഷ്ടമായവരുടെ ബന്ധുക്കളെ കാണും. നാളെ രാവിലെ കലക്ടറേറ്റിൽ ജില്ലാ ഭരണകൂടവും വനംവകുപ്പുദ്യോഗസ്ഥരും സംബന്ധിക്കുന്ന ഉന്നതതല യോഗവും മന്ത്രിയുടെ അധ്യക്ഷതയിൽ ചേരും.