തമിഴ്നാട്ടിൽ പ്ലസ്ടു വിദ്യാർഥിയെ കോളജ് വിദ്യാർഥിയായ യുവാവ് നടുറോഡിലിട്ട് വെട്ടിക്കൊന്നു. ചിന്നപ്പംപെട്ടി സ്വദേശിയായ പ്രണവാണ് മരിച്ചത്. രണ്ടു വർഷം മുൻപ് സഹോദരിയെ ശല്യം ചെയ്തതിലുള്ള വൈരാഗ്യവും പകയുമാണ് കൊലപാതകത്തിനു കാരണമെന്ന് പൊലീസ് പറയുന്നു. സംഭവത്തിനു പിന്നാലെ പ്രതിയായ പേരറശൻ (19) സമീപത്തെ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കോയമ്പത്തൂരിലെ ഒണ്ടിപുത്തൂർ ബസ് സ്റ്റാൻഡിലാണ് സംഭവം നടന്നത്.
ബൈക്കിലെത്തിയ പേരറശനും സുഹൃത്തുമാണ് ആക്രമണം നടത്തിയത്. പ്രണവിന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞശേഷം നിലത്തിട്ട് മാരകമായി വെട്ടുകയായിരുന്നു. രണ്ടു വർഷം മുൻപ് പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത് പേരറശന്റെ സഹോദരിയെ പ്രണവ് ശല്യം ചെയ്തുവെന്ന് ആരോപിച്ച് ഇരുകൂട്ടരും തമ്മിൽ പ്രശ്നമുണ്ടായിരുന്നു. പിന്നീട് ഇതേക്കുറിച്ച് ചോദിക്കാൻ ചെന്ന പേരറശനെ പ്രണവും സുഹൃത്തുക്കളും മർദ്ദിച്ചതായി പറയുന്നു.