കേരളത്തിന്‍റെ രണ്ടറ്റങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള കോവളം – ബേക്കൽ ജലപാതാ വികസനവുമായി ബന്ധപ്പെട്ട് പശ്ചിമതീര കനാൽ വികസനത്തിനായി 325 കോടി രൂപ ചെലവിട്ട് നടത്തുന്ന വിവിധ പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച വൈകിട്ട് നാലിന് തിരുവനന്തപുരം കരിക്കകത്ത് ഉദ്ഘാടനം ചെയ്യും.
കോസ്റ്റൽ ഷിപ്പിങ് ആൻഡ് ഇൻലൻഡ് നാവിഗേഷൻ വകുപ്പ്, കൊച്ചിൻ ഇൻറർനാഷണൽ എയർപോർട്ട് ലിമിറ്റഡ്, കിഫ്ബി, കേരള വാട്ടർവേയ്‌സ് ആന്‍റ് ഇൻഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡ്, ഇൻലാൻഡ് നാവിഗേഷൻ ഡിപ്പാർട്ട്‌മെന്‍റ് എന്നിവ സംയുക്തമായാണ് പദ്ധതി നിർവഹണം നടത്തുന്നത്.
21 കോടി രൂപ ചെലവിട്ട് നിർമിച്ച കരിക്കകം സ്റ്റീൽ ലിഫ്റ്റിങ് ബ്രിഡ്ജ്, കോഴിക്കോട് വടകര – മാഹി കനാലിനു കുറുകെ നിർമിച്ച വെങ്ങോളി പാലം, കഠിനംകുളം- വർക്കല റീച്ചിനിടയിൽ നിർമിച്ച 4 ബോട്ട് ജെട്ടികൾ എന്നിവയുടെ പ്രവർത്തനോദ്ഘാടനവും, 120 കോടി രൂപ ചെലവിൽ വർക്കല, കഠിനംകുളം, വടകര എന്നിവിടങ്ങളിലെ കനാൽ ഡ്രഡ്ജിങ് ജോലികൾ, 23 കോടി രൂപ ചെലവിൽ അരിവാളം- തൊട്ടിൽപാലം കനാൽതീര സൗന്ദര്യവത്ക്കരണം, ചിലക്കൂർ ടണലിൽ ലൈറ്റ് ആന്‍റ് സൗണ്ട് ഷോ എന്നിവയുടെ നിർമാണോദ്ഘാടനവുമാണ് മുഖ്യമന്ത്രി നിർവഹിക്കുക.
ഒപ്പം, 247 കോടി രൂപ ചെലവിട്ട്, കേരള വാട്ടർവേയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡ് (ക്വിൽ) സമഗ്രമായി നടപ്പിലാക്കി വരുന്ന വർക്കല, കഠിനംകുളം, തിരുവനന്തപുരം മേഖലകളിലെ പുനരധിവാസ പദ്ധതിയുടെ അടുത്ത ഘട്ടവും ഉദ്ഘാടനം ചെയ്യപ്പെടും. വർക്കല, കഠിനംകുളം മേഖലയിൽ 516 കുടുംബങ്ങൾക്ക് 86 കോടി രൂപയുടെ പാക്കെജ് ഇതിനോടകം ക്വിൽ ലഭ്യമാക്കിയിട്ടുണ്ട്. തിരുവനന്തപുരം മേഖലയിൽ 936 കുടുംബങ്ങളുടെ പുനരധിവാസ പദ്ധതിയ്ക്ക് കൂടി തുടക്കമാവുകയാണ്.