കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റയാള്‍ മരിച്ചു

At Malayalam
1 Min Read

വയനാട് കുറുവയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റയാള്‍ മരിച്ചു. വെള്ളച്ചാലില്‍ പോള്‍ (50) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ പോളിന് ഗുരുതരമായി പരുക്കേറ്റത്. ആക്രമണത്തെ തുടർന്ന് ആന്തരിക രക്തസ്രാവം ഉണ്ടായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു മരണം. രാവിലെ കാട്ടാനയെ കണ്ട് ഭയന്നോടിയ പോൾ വീഴുകയും ആന ചവിട്ടുകയുമായിരുന്നു. പോളിന്റെ വാരിയെല്ലിന് പൊട്ടലുണ്ടായി. പോളിന്റെ ചികിത്സയ്ക്കായി എയർ ലിഫ്റ്റ്ങ്ങ് ഉൾപ്പെടെയുള്ള ക്രമീകരണങ്ങള്‍ സജ്ജമാക്കിയതായി വനം മന്ത്രി നേരത്തെ പറഞ്ഞിരുന്നു.

കുറുവാ ദ്വീപ് വനസംരക്ഷണ സമിതി (വി.എസ്.എസ്) ജീവനക്കാരനായ പോള്‍ ജോലിക്കായി പോകുന്ന വഴി ആനക്കൂട്ടത്തിന് മുന്നില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ഭയന്നോടിയപ്പോള്‍ താന്‍ കമിഴ്ന്ന് വീണെന്നും പുറകെ വന്ന കാട്ടാന നെഞ്ചിൽ ചവിട്ടിയെന്നുമാണ് പോള്‍ പറഞ്ഞത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ സഹപ്രവര്‍ത്തകരാണ് പോളിനെ പരിക്കുകളോടെ മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തിച്ചത്. പിന്നാലെ പോളിന്‍റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വയനാട്ടിൽ ഈ വർഷം മാത്രം 3 പേരാണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്.

Share This Article
Leave a comment