മുംബൈ – അഹമ്മദാബാദ് ട്രെയിൻ ഇടനാഴിയുടെ ആനിമേറ്റഡ് വീഡിയോ റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ് എക്സിലൂടെ പുറത്തുവിട്ടു. മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിൽ 508 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ബുള്ളറ്റ് ട്രെയിനിന് വേണ്ടത് രണ്ട് മണിക്കൂറായി ചുരുങ്ങും. പരമാവധി 320 കിലോമീറ്ററിൽ ട്രെയിൻ സഞ്ചരിക്കുമെന്നാണ് റിപ്പോർട്ടുകൾ. നദികൾക്ക് കുറുകെയുള്ള പാലങ്ങൾ, ഇരുമ്പ് പാലങ്ങൾ, തുരങ്കം, കടലിനടിയിലൂടെയുള്ള തുരങ്കഭാഗം എന്നിവടങ്ങളിലൂടെയാകും ട്രെയിൻ കടന്നുപോകുക.
ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ പദ്ധതി ഗുജറാത്തിലെ ബിലിമോറയ്ക്കും സൂറത്തിനും ഇടയിലുള്ള 50 കിലോമീറ്റർ 2026 ഓഗസ്റ്റിൽ പൂർത്തിയാകുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ വർഷം അറിയിച്ചിരുന്നു. 2026 ൽ ബുള്ളറ്റ് ട്രെയിൻ ഭാഗികമായെങ്കിലും സർവീസ് ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. ആദ്യഘട്ടത്തിൽ പ്രതിദിനം 35 ബുള്ളറ്റ് ട്രെയിനുകൾ 70 സർവീസുകൾ നടത്താൻ ലക്ഷ്യമിടുന്നു. 2050 ആകുമ്പോൾ സർവീസുകളുടെയും ട്രെയിനുകളുടെയും എണ്ണത്തിൽ വർധനയുണ്ടാകും. 2050 ഓടെ പ്രതിദിനം 105 സർവീസുകളാകും. പ്രതിവർഷം 1.6 കോടി യാത്രക്കാർ ബുള്ളറ്റ് ട്രെയിനിൽ യാത്രചെയ്യുമെന്നാണ് പ്രതീക്ഷ.