സൊമാലിയയിൽ മിലിറ്ററി ക്യാമ്പിലുണ്ടായ ആക്രമണത്തിൽ യു.എ.ഇയുടെ നാല് സൈനികർ കൊല്ലപ്പെട്ടതായി യു.എ.ഇ. പ്രതിരോധ മന്ത്രാലയം അറിയിച്ചു. സൈനികരുടെ മൃതദേഹങ്ങൾ അബുദാബിയിലെ അൽ ബതീൻ വിമാനത്താവളത്തിൽ ഞായറാഴ്ച രാവിലെ എത്തിച്ചു. യു.എ.ഇയുടെ ഔദ്യോഗിക വാർത്താ ഏജൻസി വാം ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്ത്. പ്രതിരോധ മന്ത്രാലയത്തിലെ മുതിർന്ന നേതാക്കളും ഉദ്യോഗസ്ഥരും രക്തസാക്ഷികളുടെ കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ മൃതദേഹം ഏറ്റുവാങ്ങി.
ശനിയാഴ്ച രാത്രി സൊമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിലെ ജനറൽ ഗോർഡൻ സൈനിക താവളത്തിലാണ് ആക്രമണം ഉണ്ടായത്. ഉഭയകക്ഷി കരാറിന്റെ ഭാഗമായി സൊമാലിയൻ സായുധസേനയിലെ സൈനികർക്ക് യു.എ.ഇ. ഉദ്യോഗസ്ഥർ പരിശീലനം നൽകിവന്നിരുന്നു. ഇതിനിടെയാണ് സംഭവം. ബഹ്റൈൻ പ്രതിരോധസേന ഉദ്യോഗസ്ഥനും ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. മറ്റ് രണ്ടുപേർക്ക് പരിക്കേറ്റതായും മന്ത്രാലയം വ്യക്തമാക്കി. പരിക്കേറ്റവരുടെ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.