ഫ്ലോറിഡയിൽ ചെറുവിമാനം അടിയന്തര ലാൻഡിങ് നടത്താൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ രണ്ടു മരണം. കോളിയർ കൗണ്ടിയിലെ പൈൻ റിഡ്ജ് റോഡിലാണ് വിമാനം ക്രാഷ് ലാൻഡിങ് ചെയ്തത്. വിമാനം റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന കാറിലിടിച്ച ശേഷം സമീപമുള്ള മതിലിൽ ഇടിക്കുകയും പിന്നീട് പൊട്ടിത്തെറിക്കുകയായിരുന്നു. ബൊംബാർഡിയർ ചലഞ്ചർ 600 ജെറ്റ് വിമാനമാണ് അപകത്തിൽപ്പെട്ടത്. വെള്ളിയാഴ്ച പ്രാദേശിക സമയം വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം.
അഞ്ച് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. മൂന്നു പേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊളംബസിലെ ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലുള്ള വിമാനത്താവളത്തിൽ നിന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വിമാനം പറന്നുയർന്നത്. നേപ്പിൾസിലാണ് വിമാനം ഇറങ്ങേണ്ടിയിരുന്നത്. എന്നാൽ എൻജിൻ തകരാറിനെ തുടർന്ന് അടിയന്തര ലാൻഡിങ്ങിന് ശ്രമിക്കുകയായിരുന്നു.