ഇംഗ്ലണ്ടിനെതിരെ ശേഷിക്കുന്ന മൂന്നു ടെസ്റ്റുകളിലും ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി കളിക്കില്ല. അവസാന മൂന്ന് ടെസ്റ്റ് പോരാട്ടങ്ങളിലേക്കുള്ള ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ആദ്യ രണ്ടു ടെസ്റ്റുകളുടെ നാല് ഇന്നിങ്‌സിലും പരാജയപ്പെട്ട ശ്രേയസ് അയ്യരെ അവസാന മൂന്ന് പോരാട്ടങ്ങള്‍ക്കായി പരിഗണിച്ചിട്ടില്ല. ബംഗാള്‍ പേസര്‍ ആകാശ് ദീപിന് ആദ്യമായി ടെസ്റ്റ് ടീമിലേക്ക് വിളിയെത്തി. മറ്റു മാറ്റങ്ങളൊന്നും തന്നെ ടീമില്‍ വരുത്തിയിട്ടുമില്ല.
പരിക്കേറ്റ് രണ്ടാം ടെസ്റ്റില്‍ നിന്നു പുറത്തായ കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ എന്നിവരെ ടീമില്‍ നിലനിര്‍ത്തി. ഇരുവരുടേയും പരിക്ക് സംബന്ധിച്ചു മെഡിക്കല്‍ സംഘം നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് അടിസ്ഥാനമാക്കി അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കും.
നേരത്തെ വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോഹ്‌ലി പരമ്പരയിലെ ആദ്യ രണ്ട് പോരാട്ടങ്ങളില്‍ നിന്നു പിന്‍മാറിയത്. അഞ്ചു മത്സരങ്ങളിലെ ആദ്യ രണ്ടു പോരാട്ടങ്ങള്‍ക്കുള്ള ടീമിനെയാണ് നേരത്തെ പ്രഖ്യാപിച്ചത്. ഈ രണ്ടു മത്സരങ്ങള്‍ക്കു ശേഷം അവസാന മൂന്നു കളികളിൽ കോഹ്‌ലി ടീമില്‍ തിരിച്ചെത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ താരം പരമ്പര കളിക്കാനില്ലെന്നു വ്യക്തമാക്കി.
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, കെഎല്‍ രാഹുല്‍, രജദ് പടിദാര്‍, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറേല്‍, കെഎസ് ഭരത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടന്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുംറ, ആകാശ് ദീപ് എന്നിവരാണ് ടീമിൽ.